അടൂർ: ഭർത്താവുമായി പിണങ്ങി മകളുമൊത്ത് വാടകവീട്ടിൽ താമസിച്ച് വന്ന യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി ദേഹോപദ്രവം ഏൽപ്പിച്ചു. ഭർത്താവ് പിടിയിൽ. ഭർത്താവിന്റെ നിരന്തര പീഡനം മൂലം യുവതി മാറി താമസിക്കുകയായിരുന്നു. ഏനാദിമംഗലം മാരൂർ തോട്ടപ്പാലം സ്വദേശിയായ പ്രിൻസ് കോട്ടേജിൽ 49 കാരനായ പ്രിൻസ് സാമുവേൽ ആണ് അറസ്റ്റിലായത്. ഗാർഹികപീഡന നിരോധനനിയമപ്രകാരം കോടതിയുടെ സംരക്ഷണം ലഭിച്ചിട്ടുളള സ്ത്രീയെ പ്രതി കേസ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് വാടകവീട്ടിലെത്തി ഉപദ്രവിക്കുകയായിരുന്നു.
ഭാര്യയെ മുമ്പും ദേഹോപദ്രവമേല്പിച്ചന് പ്രതിയ്ക്കെതിരെ അടൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപ്പത്രം സമർപ്പിച്ചിരുന്നു. ഈ കേസുകൾ നിലവിലിരിക്കെയാണ് പ്രിൻസ് സാമുവേൽ കഴിഞ്ഞ ദിവസം ഭാര്യയുടെ ഉടമസ്ഥതയിലുളള സ്കൂട്ടർ തീ വെച്ച് നശിപ്പിക്കുകയും ചെയ്തത്. ഈ സംഭവത്തിനും മൊഴി പ്രകാരം കേസെടുത്ത പൊലീസ് വെളുപ്പിന് ഒരു മണിയോട് കൂടി പ്രതിയെ ഇളമണ്ണൂർ തോട്ടപ്പാലം എന്ന സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്തു. അടൂർ പൊലീസ് ഇൻസ്പെക്ടർ ശ്രീകുമാർ എസിന്റെ മേൽനോട്ടത്തിൽ എസ്.ഐ അനൂപ് രാഘവൻ, എ.എസ്.ഐ മഞ്ജുമോൾ, സി.പി.ഒമാരായ നിഥിൻ, അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.


