തിരുവനന്തപുരം: ആറ്റിങ്ങലിൽ ഒമ്പത് വർഷം മുൻപ് കാറിടിച്ച് രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വർക്കല വെട്ടൂർ റാത്തിക്കൽ തൈത്തോട്ടം വീട്ടിൽ അസീമാണ് (45) അറസ്റ്റിലായത്.
ദേശീയപാതയിൽ ആറ്റിങ്ങൽ പൂവൻപാറയ്ക്ക് സമീപം 2015 ജനുവരി 12-നായിരുന്നു അപകടമുണ്ടായത്. അസീം ഓടിച്ചിരുന്ന കാറ് ഒരു ബൈക്കിലും ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരനും ഓട്ടോറിക്ഷാ യാത്രക്കാരിയും അപകടത്തിൽ മരിച്ചു.
കാറിന്റെ അമിതവേഗമാണ് അപകടത്തിനിടയാക്കിയത്. സംഭവത്തിനുശേഷം ഒളിവിൽപ്പോയ പ്രതിയെ പോലീസിന് കണ്ടെത്താനായിരുന്നില്ല. വിദേശത്തേക്ക് കടന്ന പ്രതി പിന്നീട് നാട്ടിലെത്തുകയും പാരിപ്പള്ളിക്ക് സമീപം താമസിച്ചുവരികയുമായിരുന്നു.
ആറ്റിങ്ങൽ ഇൻസ്‌പെക്ടർ ജി.ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ എസ്.സജിത്ത്, എ.എസ്.ഐ. രാധാകൃഷ്ണൻ, ഉണ്ണിരാജ്, സി.പി.ഒ. നിധിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

