പാലക്കാട്: പാലക്കാട് കല്ലേക്കാട് വഴിയോര കടകൾക്ക് തീപിടിച്ച സംഭവം കരുതിക്കൂട്ടി ചെയ്തത്. നാട്ടുകാരനായ ഒരാൾക്ക് കടയുടമയോടുള്ള പക മൂലം കടയ്ക്ക് തീയിട്ടതാണെന്ന് കണ്ടെത്തി പോലീസ്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതി രാധാകൃഷ്ണനിലേക്കെത്തിയത്. പാലക്കാട് – ഒറ്റപ്പാലം റൂട്ടിലെ കല്ലേക്കാടാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി 11.30ഓടെ കടകൾ കത്തിനശിച്ചത്. തേനൂർ സ്വദേശികളായ ലക്ഷമണന്‍റെ ചായക്കടയും ഗിരിജയുടെ പച്ചക്കറി കടയുമാണ് കത്തിനശിച്ചത്. കടയിൽ സൂക്ഷിച്ചിരുന്ന മൂന്ന് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിക്കുകയും കടയിലുണ്ടായിരുന്നതെല്ലാം അഗ്നിക്കിരയാകുകയും ചെയ്തു.
ഇതൊരു സാധാരണ തീപിടുത്തമല്ലെന്ന് പൊലീസ് ആദ്യമേ ഉറപ്പിച്ചു. അപ്പോഴാണ് നാട്ടുകാരനായ രാധാകൃഷ്ണനെന്നയാളുമായി തർക്കം നടന്നെന്ന് ലക്ഷമണനും ഗിരിജയും പൊലീസിനോട് പറഞ്ഞത്. തീപിടുത്തമുണ്ടായ സമയത്ത് രാധാകൃഷ്ണൻ അവിടെ എത്തിയതിന്‍റെ തെളിവും ലഭിച്ചു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. കടകൾ കത്തിയ സ്ഥലത്ത് പ്രതി നേരത്തെ കട നടത്തിയിരുന്നു. രാധാകൃഷ്ണന്‍റെ കടപൂട്ടിയതിന് പിന്നാലെയാണ് തൊട്ടടുത്ത് ഗിരിജ പച്ചക്കറി കട തുടങ്ങിയത്.
പച്ചക്കറിയുടെ അവശിഷ്ടങ്ങൾ തന്‍റെ സ്ഥലത്ത് കൊണ്ടിടുന്നു എന്ന് ആരോപിച്ച് രാധാകൃഷ്ണൻ പ്രശ്നം ഉണ്ടാക്കുമായിരുന്നു. ഗിരിജ പൊലീസിൽ പരാതി നൽകിയതോടെയാണ് പക തുടങ്ങിയത്. രാധാകൃഷ്ണന്‍റെ ഉടമസ്ഥതയിലുള്ള മുറിയിലായിരുന്നു ലക്ഷമണൻ നേരത്തെ ചായക്കട നടത്തിയത്. വാടകയുടെ പേരിൽ തർക്കമായതോടെ കട ഒഴിഞ്ഞ് ഇവിടേക്കെത്തി. ഇതാണ് ലക്ഷണമനോടുള്ള വൈരാഗ്യം.
