Headlines

ശ്രീലങ്കയെ തകർത്ത് ഇന്ത്യ അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ

ദുബൈ: ശ്രീലങ്കയെ അനായാസം വീഴ്ത്തി ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ഏഷ്യാ കപ്പ് ഏകദിന പോരാട്ടത്തിന്റ ഫൈനലില്‍. മഴയെ തുടര്‍ന്നു 20 ഓവര്‍ ആക്കി ചുരുക്കിയ പോരാട്ടത്തില്‍ ഇന്ത്യ 8 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. 139 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 18 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 139 റണ്‍സടിച്ചാണ് വിജയവും ഫൈനല്‍ ബര്‍ത്തും ഉറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് കണ്ടെത്തി.

ഫൈനലിൽ ഇന്ത്യയും പാകിസ്ഥാനും നേർക്കു നേർ വരും. ബംഗ്ലാദേശിനെ സെമിയിൽ 8 വിക്കറ്റിനു വീഴ്ത്തിയാണ് പാകിസ്ഥാൻ ഫൈനലുറപ്പിച്ചത്.

ജയത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്കു 25 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍മാരെ നഷ്ടമായിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച മലയാളി താരം ആരോണ്‍ ജോര്‍ജ്, വിഹാന്‍ മല്‍ഹോത്ര എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് ഇന്ത്യ ജയിച്ചു കയറിയത്. ആരോണ്‍ ജോര്‍ജ് ഫോറടിച്ചാണ് ഇന്ത്യന്‍ ജയം ഉറപ്പിച്ചത്.

ആരോണ്‍ ജോര്‍ജ് 4 ഫോറും ഒരു സിക്‌സും സഹിതം 49 പന്തില്‍ 58 റണ്‍സും വിഹാന്‍ 45 പന്തില്‍ 4 ഫോറും 2 സിക്‌സും തൂക്കി 61 റണ്‍സും വാരി. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ആയുഷ് മാത്രെ (7), വൈഭവ് സൂര്യവംശി (9) എന്നിവരാണ് പുറത്തായ ഇന്ത്യന്‍ ബാറ്റര്‍മാര്‍.

ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മഴയെ തുടര്‍ന്നു മണിക്കൂറുകള്‍ നഷ്ടമായതിനെ തുടര്‍ന്നാണ് പോരാട്ടം 20 ഓവര്‍ ആക്കിയത്.

ഇന്ത്യയ്ക്കായി പന്തെറിഞ്ഞ എല്ലാവരും വിക്കറ്റ് വീഴ്ത്തി. ഹെനില്‍ പട്ടേല്‍, കനിഷ്‌ക് ചൗഹാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. കിഷന്‍ സിങ്, ദീപേഷ് ദേവേന്ദ്രന്‍, ഖിലാന്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ശ്രീലങ്കന്‍ നിരയില്‍ 42 റണ്‍സെടുത്ത ചമിക ഹീനാതിഗലയാണ് ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ വിനത് ദിന്‍സാര 32 റണ്‍സെടുത്തു. വാലറ്റത്ത് 22 പന്തില്‍ 2 ഫോറും ഒരു സിക്‌സും സഹിതം 30 റണ്‍സ് എടുത്ത സെത്മിക സെനവിരത്‌നെയാണ് സ്‌കോര്‍ 100 കടത്തിയത്. 19 റണ്‍സെടുത്ത ഓപ്പണര്‍ വിരാന്‍ ചമുദിതയാണ് രണ്ടക്കം കടന്ന മറ്റൊരാള്‍.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: