കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ സിപിയു യൂണിറ്റിൽ തീപ്പിടിക്കാൻ കാരണം ബാറ്ററിയുടെ തകരാർ മൂലമെന്ന് പ്രാഥമിക റിപ്പോർട്ട്. ബാറ്ററിയിലെ ഇന്റേർണൽ ഷോട്ടേജ് കാരണം ബാറ്ററികൾ വീർത്ത്പൊങ്ങി. ഇത് പിന്നീട് പൊട്ടിത്തെറിച്ച് തീ പടർന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിന് പിന്നാലെ മറ്റ് ബാറ്ററികളിലേക്കും തീ പടർന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ആകെ 34 ബാറ്ററികളാണ് കത്തി നശിച്ചത്. ബാറ്ററി സൂക്ഷിച്ച റൂമിൽ തീ പടർന്നിരുന്നു എന്നാൽ മറ്റിടത്തേക്ക് തീ വ്യാപിച്ചില്ല. ഇങ്ങനെയാണ് കെട്ടിടത്തിൽ നിറയെ പുക നിറഞ്ഞതെന്നും കണ്ടെത്തൽ. പിഡബ്ല്യൂഡി ഇലക്ട്രിക്കൽ വിഭാഗമാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
ലെഡ് ആസിഡ് ബാറ്ററികൾ ആണ് പൊട്ടിത്തെറിച്ചത്. 2026 ഒക്ടോബർ മാസം വരെ വാറണ്ടി ഉള്ളതാണ് എംആർഐ മെഷീനും യുപിഎസും. ഫിലിപ്‌സ് നിയോഗിച്ച ഏജൻസി തന്നെയാണ് യുപിഎസിന്റേയും മെയിന്റനൻസ് നടത്തുന്നത്. 6 മാസത്തിൽ ഒരിക്കൽ ഇവ പരിശോധിച്ച് കുഴപ്പമില്ലെന്ന് ഉറപ്പ് വരുത്തി അവർ ഫിലിപ്‌സിന് റിപ്പോർട്ട് നൽകും. മെഡിക്കൽ കോളേജിനും കോപ്പി നൽകും. ആ റിപ്പോർട്ട് കൃത്യമായി മെഡിക്കൽ കോളേജിലെ ബയോമെഡിക്കൽ എഞ്ചിനീയർ സൂക്ഷിക്കുന്നുണ്ട്.
നിലവിൽ പ്രാഥമിക റിപ്പോർട്ട് സർക്കാരിന് കൈമാറിയിട്ടുണ്ട്. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റും ജില്ലാ ഫോറൻസിക് വിഭാവും ആണ് പരിശോധന നടത്തുന്നത്. അപകട സമയത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. ഇന്നും പരിശോധന തുടരുമെന്നും ജീവനക്കാരുടെ മൊഴി എടുക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മറ്റ് റെക്കോർഡുകളും ഇന്ന് പരിശോധിക്കും.
