നാഗ്പൂർ: ഭാര്യയുടെ മരണത്തിനു പിന്നാലെ യുവാവും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. ബെംഗളൂരു സ്വദേശിയായ സൂരജ് ശിവണ്ണ (36) നാഗ്പൂരിലെ ഒരു ഹോട്ടൽ മുറിയിലാണ് മരിച്ചത്. ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു. സൂരജ് അമ്മയ്ക്കൊപ്പമാണ് മഹാരാഷ്ട്രയിലെത്തിയിരുന്നത്. അദ്ദേഹത്തോടൊപ്പം ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയുടെ നില ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
സൂരജിന്റെ ഭാര്യ ഗാൻവി വ്യാഴാഴ്ചയാണ് മരിച്ചത്. ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും പിന്നീട് മരണം സ്ഥിരീകരിച്ചതെന്നും അധികൃതർ പറഞ്ഞു. യുവതിയുടെ മരണത്തിനു പിന്നാലെ സ്ത്രീധനവുമായി ബന്ധപ്പെട്ട് സൂരജിനും കുടുംബത്തിനും എതിരെ ഗാൻവിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ സൂരജിനെതിരെ ആത്മഹത്യാ പ്രേരണ ആരോപിച്ച് കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. കേസിന് പിന്നാലെയാണ് സൂരജ് നാഗ്പൂരിലെത്തിയത്. അമ്മയയും കൂട്ടിയാണ് ഇയാൾ നാഗ്പൂരിലേക്ക് കടന്നത്. നാഗ്പൂരിലെത്തി ഹോട്ടലിൽ മുറിയെടുത്ത ശേഷം ഇരുവരും ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
സംഭവവിവരം സൂരജിന്റെ സഹോദരൻ സഞ്ജയ് ശിവണ്ണ നാഗ്പൂർ പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തിൽ എല്ലാ വശങ്ങളും പരിശോധിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു


