കോഴിക്കോട്: കേരള സർക്കാരിന്റെ ബജറ്റത്തിന് എതിരായ ആഖ്യാനത്തിന് പ്രതിപക്ഷം കുടപിടിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇത്രയും മണ്ടന്മാരായ യുഡിഎഫ് നേതാക്കൾ കേരളത്തിലുണ്ടായിട്ടില്ല. വി.ഡി സതീശന്റെ തലയിൽ കളിമണ്ണാണെന്നും കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ പരിഹസിച്ചു. പിണറായിയുടെ തന്ത്രത്തിൽ സതീശനും കൂട്ടരും വീണു. ഭരണപക്ഷത്തിന്റെ ബി ടീമായി പ്രതിപക്ഷം മാറി. എൽഡിഎഫിന് വളംവച്ച് കൊടുക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളതെന്നും സുരേന്ദ്രൻ ആരോപിച്ചു.
കെ മുരളീധരനെ കോൺഗ്രസ് നേതൃത്വം വഞ്ചിക്കുകയാണ്. ബിജെപിയിൽ അംഗത്വം എടുക്കാതെ മുരളീധരൻ നിയമസഭയിൽ കാല് കുത്തില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കോൺഗ്രസിൽ തട്ടാൻ പറ്റിയ പന്ത് മുരളീധരൻ മാത്രമാണ്. ചാണ്ടി ഉമ്മന്റെയും ഗതി ഇത് തന്നെയായിരിക്കും. ഇരുവരെയും പുകച്ച് പുറത്ത് ചാടിക്കാൻ കോണ്‍ഗ്രസിൽ വലിയ സംഘം പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കേരളം പ്രളയ ദുരിതം നേരിട്ടപ്പോൾ കേന്ദ്ര സർക്കാർ അനുവദിച്ച തുക ഇതുവരെ സംസ്ഥാന സർക്കാർ ചെലവഴിച്ചിട്ടില്ല. കോഴിക്കോട് റെയില്‍വേ സ്റ്റേഷൻ വികസനത്തിൻ്റെ പേരിൽ എം കെ രാഘവൻ എംപി വയ്ക്കുന്ന ഫ്ലക്സ് ബോർഡുകൾ ബജറ്റിൽ മോദി അനുവദിച്ച തുകയാണെന്നും കെ സുരേന്ദ്രൻ പരിഹസിച്ചു. ബജറ്റിൽ റബർ ബോർഡ്, സ്പൈസസ് ബോർഡ്, നാളികേര വികസന ബോർഡ്, കൊച്ചിൻ ഷിപ്പ്‌യാർഡ്, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങൾക്കൊക്കെ അധികതുക കേന്ദ്രം അനുവദിച്ചിട്ടുണ്ട്. നികുതിയിനത്തിലും 3000 കോടി കേരളത്തിന് അനുവദിച്ചിട്ടുണ്ട്. എന്നിട്ടും കേന്ദ്രത്തിനെതിരെ ബാലിശമായ ആരോപണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. ബജറ്റ് അവതരണം എന്താ അന്താക്ഷരിയാണോ, കേരളത്തെ എങ്ങനെയാണ് അവഗണിച്ചതെന്നും കെ സുരേന്ദ്രൻ ചോദിച്ചു

