കോട്ടയം: കോട്ടയം ജില്ലാ ജയിലിൽ നിന്ന് ചാടിപ്പോയ പ്രതിയെ ഒടുവിൽ പൂട്ടി കേരള പൊലീസ്. അസം സ്വദേശി അമിനുൾ ഇസ്ലാമാണ് അസമിൽ നിന്ന് പിടിയിലായത്. കഴിഞ്ഞ ജൂൺ 30നാണ് ഇയാൾ ജയിൽ ചാടിയത്. ട്രെയിനിൽ നിന്ന് മൊബൈൽ മോഷ്ടിച്ച കുറ്റത്തിന് റിമാൻഡിൽ കഴിയവേ ആണ് ജയിൽ ചാടിയത്. ജയിലിൽ പരിശോധനയ്ക്ക് പുറത്തിറക്കിയപ്പോഴായിരുന്നു ഇയാളുടെ രക്ഷപ്പെടൽ.
ഉച്ചയ്ക്കുശേഷം മൂന്നിന് ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മതിൽചാടി രക്ഷപ്പെട്ടെന്നാണ് ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം. സംഭവത്തെ തുടർന്ന്, മധ്യമേഖല ജയിൽ ഡിഐജി രാജീവ് ടി ആർ ജയിലിലെത്തി പരിശോധന നടത്തുകയും സൂപ്രണ്ടിനോട് റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. സുരക്ഷ വീഴ്ചയുണ്ടായെന്ന് സ്പെഷ്യൽ ബ്രാഞ്ചും റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് പൊലീസും ജയിൽ വകുപ്പ് ഉദ്യോഗസ്ഥരും പ്രതിയ്ക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിതും അസമിൽ നിന്നും പിടികൂടിയതും.
