ന്യൂഡൽഹി: ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കുംതിരക്കിലും പെട്ട് 18 പേർ മരിച്ചു. കുംഭമേളയ്ക്കായി എത്തിയവരുടെ അനിയന്ത്രിത തിരക്കിനിടെയാണ് അപകടം. തിക്കിലും തിരക്കിലും പെട്ട് അമ്പതിലതികം പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നുണ്ട്. പ്ലാറ്റ്ഫോം മാറ്റി ട്രെയിൻ നിർത്തിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പ്രയാഗ്‌രാജ് എക്‌സ്പ്രസിൽ പോകാനായി ആയിരങ്ങളാണ് ഇന്നലെ രാത്രി സ്റ്റേഷനിലെത്തിയത്.
പ്ലാറ്റ്‌ഫോം 14 ൽ നിന്നായിരുന്നു ഈ ട്രെയിൻ പോകേണ്ടിയിരുന്നത്. എന്നാൽ 12, 13 പ്ലാറ്റ്ഫോമുകളിൽ എത്തേണ്ടിയിരുന്ന സ്വതന്ത്ര സേനാനി, ഭുവനേശ്വർ രാജഥാനി എക്‌സ്പ്രസുകൾ വൈകിയതോടെ മൂന്നു പ്ലാറ്റ്‌ഫോമുകളിലും വലിയ ജനക്കൂട്ടം ഉണ്ടായി. തുടർന്നാണ് തിക്കും തിരക്കും ഉണ്ടായത്. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ സ്റ്റേഷനിൽ വിന്യസിച്ചിട്ടുണ്ടെന്നും സ്റ്റേഷനിൽ തീർഥാടകരുടെ തിരക്ക് കുറയ്ക്കാൻ പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്നും റെയിൽവേ മന്ത്രി പറഞ്ഞു.
