തിരുവനന്തപുരം: മുദ്രാ ലോൺ സംഘടിപ്പിച്ച് നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി അറസ്റ്റിൽ. കീഴാറൂർ തുടലി ഡാലുംമുഖം പമ്മംകോണം സനൽഭവനിൽ സനിത (31)യെയാണ് പൊലീസ് പിടികൂടിയത്. എസ്ബിഐ ജീവനക്കാരിയെന്ന വ്യാജേനയായിരുന്നു സനിതയുടെ തട്ടിപ്പ്. നിരവധി പേരെയാണ് യുവതി തട്ടിപ്പിനിരയാക്കിയത്. ലോൺ ലഭിക്കണമെങ്കിൽ കമ്മീഷൻ തുക അടയ്ക്കണം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു യുവതിയുടെ തട്ടിപ്പ്.
കമ്മീഷൻ ആദ്യമേ നൽകിയിട്ടും ലോൺ ലഭിക്കാതെ വന്നതോടെ പണം നൽകിയവർ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കന്റോൺമെന്റ് പൊലീസ് ഇൻസ്പെക്ടർ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം യുവതിയെ അറസ്റ്റു ചെയ്തത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വഴുതക്കാട് ബ്രാഞ്ചിലെ ജീവനക്കാരിയാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത് എന്ന് പൊലീസ് പറഞ്ഞു. പലരിൽ നിന്നായി ലോണിനുള്ള കമ്മിഷനെന്ന പേരിലാണ് ഗൂഗിൾ പേ വഴി ഇവർ 469000 രൂപ കൈപ്പറ്റിയത്. ലോൺ ലഭിക്കാതെയായതോടെ പണം നൽകിയവർ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. എസ് ഐ മാരായ ജിജുകുമാർ, സന്ദീപ്, ഗ്രീഷ്മ ചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

