Headlines

ജന നായകന് പ്രദര്‍ശാനുമതി നല്‍കാന്‍ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി




ചെന്നൈ : വിജയ് ആരാധകര്‍ക്ക് ആശ്വാസം. ജന നായകന് ഉടനടി യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡിന് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ജനുവരി ഒമ്പതിന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രമായിരുന്നു ജനനായകന്‍. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി ലഭിക്കാതെ വന്നതോടെ റിലീസ് മാറ്റിവെക്കുകയായിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭ്യമാകാതിരുന്നതിനാല്‍ പുതുക്കിയ റിലീസ് തിയ്യതിയും തീരുമാനിക്കാന്‍ സാധിച്ചിരുന്നില്ല.
സെന്‍സര്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിലെ കാലതാമസം ചോദ്യം ചെയ്ത് നിര്‍മാതാക്കളായ കെവിഎന്‍ സ്റ്റുഡിയോസ് നല്‍കിയ ഹര്‍ജിയിലാണ് നടപടി. സിനിമയ്‌ക്കെതിരെ എക്‌സാമിനിങ് കമ്മിറ്റി അംഗം തന്നെ പരാതി നല്‍കിയ നടപടിയെ കോടതി വിമര്‍ശിച്ചു. അത് അപകടരമായ പ്രവണതയ്ക്ക് തുടക്കം കുറിക്കുമെന്നാണ് കോടതി നിരീക്ഷിച്ചത്.
പിന്നാലെയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ബുധനാഴ്ച വാദം കേട്ട കോടതി ഇന്നേക്ക് വിധി പറയാന്‍ മാറ്റിവെക്കുകയായിരുന്നു. സിനിമയ്ക്ക് ഉടനടി പ്രദര്‍ശനാനുമതി നല്‍കാനുള്ള കോടതി ഉത്തരവ് ആരാധകര്‍ക്ക് ആശ്വാസമായിരിക്കുകയാണ്. ഏറെ നാളുകളായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ജന നായകന്‍.

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജന നായകനില്‍ മലയാളി നടി മമിത ബൈജുവും പ്രധാന വേഷത്തിലെത്തുന്നുണ്ട്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക. വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ബോബി ഡിയോള്‍ ആണ് ചിത്രത്തിലെ വില്ലന്‍ വേഷത്തിലെത്തുന്നത്. വിജയ് അഭിനയിക്കുന്ന അവസാന സിനിമയെന്ന നിലയില്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ജനനായകന്‍.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: