കോഴിക്കോട്: വാഹന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മഹിളാ കോണ്‍ഗ്രസ് നേതാവ് മരിച്ചു. അടക്കാതെരു താമരന്‍റെവിട പുഷ്പവല്ലിയാണ് (65) മരിച്ചത്. വടകര പുതിയ ബസ് സ്റ്റാന്‍ഡിൽ വച്ച് ബസിടിച്ചാണ് അപകടമുണ്ടായത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു മരണം.
അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ വല്ലിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോയിറങ്ങി ബസ് സ്റ്റാന്‍ഡ് മുറിച്ച് കടന്ന് പോകുമ്പോഴാണ് ബസ്സിടിച്ചത്. മകൾക്കും പേരക്കുട്ടിക്കും ഒപ്പം കണ്ണൂരിലേക്ക് പോകുന്നതിനിടെയാണ് അപകടം.
നിലത്തുവീണ പുഷ്‌പവല്ലിയുടെ ശരീരത്തിലൂടെ ബസിന്റെ ടയർ കയറിയിറങ്ങുകയായിരുന്നു. ഇത് കണ്ടതോടെ പരിസരത്തുണ്ടായിരുന്നവർ ബഹളം വച്ചു. ഇതോടെ ബസ് ഡ്രൈവർ ഇറങ്ങിയോടി. തുടർന്ന് സ്റ്റാൻഡിലുണ്ടായിരുന്നവർ ബസ് തള്ളിമാറ്റിയാണ് പുഷ്‌പവല്ലിയെ പുറത്തെടുത്തത്. ഉടൻതന്നെ വടകരയിലെ ആശുപത്രിയിലും പിന്നാലെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ചികിത്സയിലിരിക്കെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
വടകര – പയ്യോളി റൂട്ടിൽ സർവീസ് നടത്തുന്ന ഹരേ രാം എന്ന ബസാണ്ണ് അപകടം ഉണ്ടാക്കിയത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. മഹിളാ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറിയാണ് മരിച്ച പുഷ്പവല്ലി. വടകര മുനിസിപ്പാലിറ്റിയിലെ മുൻ കൗണ്‍സിലറുമാണ്


