മലപ്പുറം: താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികൾ നടത്തിയത് സാഹസിക യാത്ര എന്ന നിലയിലേ കാണാൻ കഴിയൂവെന്ന് മലപ്പുറം എസ്‌പി ആർ.വിശ്വനാഥ്. ഒപ്പം പോയ യുവാവ് യാത്രക്കായി സഹായം നൽകിയതായാണ് കരുതുന്നത്. യുവാവിനെ പെൺകുട്ടികൾ എങ്ങനെ പരിചയപ്പെട്ടു എന്ന് അന്വേഷിക്കുന്നുണ്ട്. ഫോൺ ട്രാക്ക് ചെയ്തത് തുണച്ചു. മുംബൈ പൊലീസും മലയാളം സമാജവും അന്വേഷണത്തെ സഹായിച്ചു. പെൺകുട്ടികളെ നാളെ നാട്ടിലെത്തിക്കും. പൂനെയിൽ നിന്ന് വൈകുന്നേരം അഞ്ചരയോടെ ഗരീബ് രഥ് എക്സ്പ്രസിലാണ് കുട്ടികളുമായി പൊലീസ് പുറപ്പെടുകയെന്നും എസ്‌പി പറഞ്ഞു.
‘കുട്ടികളുടെ യാത്ര ലക്ഷ്യമെന്തായിരുന്നു, എങ്ങോട്ടായിരുന്നു എന്നൊക്കെ അവർ വന്നിട്ടു തന്നെ ചോദിച്ചു മനസിലാക്കണം. കുട്ടികൾ വന്നാൽ ആദ്യം കോടതിയിൽ ഹാജരാക്കണം. പിന്നീട് വിശദ മൊഴി എടുക്കണം.കുട്ടികൾക്കും രക്ഷിതാക്കൾക്കും കാര്യമായ കൗൺസലിങ് നൽകണം’. അദ്ദേഹം പറഞ്ഞു.