കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. മദ്യലഹരിയില്‍ കൈഞരമ്പ് മുറിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.
മണികണ്ഠന്‍ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്ന് പാലാരിവട്ടം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെ കടയില്‍ നിന്നും ബ്ലേഡ് വാങ്ങി കൈ ഞരമ്പ് മുറിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.
ചികിത്സയ്ക്ക് ശേഷം മണികണ്ഠൻ വീട്ടിലേക്ക് മടങ്ങി. ഇയാള്‍ മദ്യപിച്ച് നിരന്തരം പ്രശ്‌നമുണ്ടാക്കുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. കേസില്‍ ഡിസംബര്‍ എട്ടിന് വിധി പറയാനിരിക്കെയാണ് ജീവനൊടുക്കാൻ ശ്രമം.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ ഡിസംബർ 8ന് വിധി വരും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് കേസിൽ വിധി പറയുന്നത്. പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ, നടൻ ദിലീപാണ് എട്ടാം പ്രതി.
കൊച്ചിയിൽ 2017 ഫെബ്രുവരി 17നാണ് ഓടുന്ന വാഹനത്തിൽ നടി ആക്രമണത്തിന് ഇരയായത്. കേസിൽ ആകെ 12 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇതിലൊരാളെ മാപ്പുസാക്ഷിയാക്കുകയും രണ്ടുപേരെ കേസിൽ നിന്ന് ഒഴിവാക്കുകയും ചെയ്തതോടെ കുറ്റപത്രത്തിൽ ആകെ ഒമ്പത് പ്രതികളാണുള്ളത്. പൾസർ സുനിയാണ് കേസിലെ ഒന്നാം പ്രതി, നടൻ ദിലീപാണ് കേസിലെ എട്ടാം പ്രതി.
കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായിരുന്നില്ല. കേസിന്റെ വിചാരണ അന്തിമഘട്ടത്തിലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, പി കൃഷ്ണകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ദിലീപിന്റ ഹർജി തള്ളിയത്. സുതാര്യവും പക്ഷപാതരഹിതവുമായ അന്വേഷണത്തിന് സിബിഐ വേണമെന്നായിരുന്നു ദിലീപിന്റെ വാദം. കേസെടുത്തതിലടക്കം ഗൂഢാലോചനയുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു. ഈ വാദങ്ങൾ കോടതി അംഗീകരിച്ചില്ല. കേസിലെ വിചാരണക്കെതിരെയുള്ള പ്രതിരോധമായാണ് ദിലീപ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് നേരത്തെ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചിരുന്നു.


