കൊച്ചിയിൽ വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്യുകയും, പണവും, സ്വർണവും തട്ടിയെടുക്കുകയും ചെയ്തെന്ന കേസിൽ ഇവൻ്റ് മാനേജ്മെന്റ് സംരംഭകൻ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിയും വിവാഹമോചിതയുമായ യുവതിയുടെ പരാതിയിലാണ് പാലാരിവട്ടം സ്വദേശി അയൂബിയെ അറസ്റ്റ് ചെയ്തത്.
2022-ൽ പരാതിക്കാരിയെ പരിചയപ്പെട്ട അയൂബി, വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് 2024 മുതൽ 2026 ജനുവരി വരെയുള്ള കാലയളവിൽ പീഡിപ്പിക്കുകയായിരുന്നു. കൊച്ചിയിലെ രണ്ട് അപ്പാർട്ട്മെന്റുകളിൽ വച്ചായിരുന്നു പീഡനം. പീഡനത്തെ തുടർന്ന് രണ്ട് തവണ യുവതി ഗർഭിണിയായി. ഈ രണ്ട് തവണയും യുവതിയെ പ്രതി നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിച്ചു.
യുവതിയുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രതി മൊബൈലിൽ പകർത്തിയിരുന്നു. ഇവ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപയും 10 പവൻ സ്വർണവും തട്ടിയെടുത്തെന്നും പരാതിയിലുണ്ട്. പരാതിയിൽ അന്വേഷണമാരംഭിച്ച സെൻട്രൽ പൊലീസ് പ്രമുഖ നടിയുടെ ഭർത്താവിന്റെ ഫ്ലാറ്റിൽ നിന്നാണ് അയൂബിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൊച്ചിയിൽ പ്രൈം ടൈം ഇവൻ്റ്സ് എന്ന സ്ഥാപനം നടത്തുകയാണ് അയൂബി. തട്ടിയെടുത്ത പണവും സ്വർണ്ണവും തിരികെ ചോദിച്ചപ്പോൾ യുവതിയെ കൊന്നുകളയുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടർന്നുള്ള മാനസികാഘാതം കാരണമാണ് പരാതി നൽകാൻ വൈകിയതെന്നാണ് യുവതി പൊലീസിനെ അറിയിച്ചത്.


