യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (യുപിഐ) സംവിധാനത്തിൽ വൻ പരിഷ്കാരവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇനി പ്രാഥമിക ഉപഭോക്താവിന്‍റെ യുപിഐ ഐഡി ഉപയോഗിച്ച് മറ്റൊരാള്‍ക്ക് ഇടപാടുകൾ നടത്താം. ഇത് ഉപഭോക്താവിന്‍റെ അനുമതിയോടെയാകും. അനുമതി ലഭിച്ചയാള്‍ക്ക് പ്രാഥമിക ഉപയോക്താവിൻ്റെ യുപിഐയിൽ ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒരു പരിധി വരെ യുപിഐ ഇടപാടുകൾ നടത്താൻ സാധിക്കും.
യുപിഐ പേമെൻ്റ് ലിമിറ്റ് ഒരു ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമാക്കി ഉയർത്തിയതിനൊപ്പം ആർബിഐ ഈ തീരുമാനം പ്രഖ്യാപിച്ചു. ഉപഭോക്താക്കൾക്ക് നികുതിയിൽ നിന്നും കൂടുതൽ പരിധിവരെ സംരക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെയാണിത്. നാഷണൽ പേമെൻ്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ വ്യവസ്ഥകൾ പ്രകാരം, ഒരു ലക്ഷം രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾ നികുതിക്ക് വിധേയമായിരുന്നു. ഇനി 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്കാണ് നികുതി ബാധകമാകുക.
രാജ്യത്ത് യുപിഐ സംവിധാനം വൻ ജനപ്രീതി നേടിയിരുന്നു. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളെ ഒരൊറ്റ മൊബൈൽ ആപ്ലിക്കേഷനിലേക്ക് ഒന്നിപ്പിക്കുന്ന സംവിധാനമാണിത്.
പണനയ യോഗത്തിൽ തുടര്‍ച്ചയായി ഒമ്പതാം തവണയും റിപ്പോ നിരക്ക് 6.5 ശതമാനമായി മാറ്റമില്ലാതെ നിലനിർത്തിയതോടെ പലിശ നിരക്കുകളിൽ മാറ്റമുണ്ടാകില്ല.

