ഇൻസ്റ്റഗ്രാം വഴി പരിചയം; പല സ്ഥലങ്ങളിൽ എത്തിച്ച് പീഡനം: പത്താം ക്ലാസുകാരിയുടെ വെളിപ്പെടുത്തലിൽ 5 പേർ അറസ്റ്റിൽ

കോഴിക്കോട്: നാദാപുരത്ത് പത്താം ക്ലാസുകാരിയെ നിരന്തരം ലൈംഗികപീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ. ഏറാമല പുത്തലത്ത് താഴെകുനി ആദിത്യൻ(19), വള്ള്യാട് പാറേമ്മൽ ആദിത്യൻ (19), കോട്ടപ്പള്ളി മഠത്തിൽ സായൂജ് (19), ആയഞ്ചേരി കൊട്ടോങ്ങിയിൽ സായൂജ് (20), ആയഞ്ചേരി തയ്യിൽ അനുനന്ദ് (18) എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടി നൽകിയ മൊഴിപ്രകാരം വ്യത്യസ്ത സമയങ്ങളിലാണ് പീഡനം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്. ഇതുപ്രകാരം അഞ്ച് എഫ്ഐആറാണ് കേസുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്തത്.

കഴിഞ്ഞ ദിവസം സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. ഇക്കാര്യം കൗൺസിലിങ് നടത്തിയ ആൾ അറിയിച്ചതു പ്രകാരം വടകര പൊലീസിനെ ഹെഡ്മാസ്റ്റർ ധരിപ്പിക്കുകയായിരുന്നു. പീഡനം ഉണ്ടായത് നാദാപുരം സ്റ്റേഷന്റെ പരിധിയിലായതിനാൽ വടകര പൊലീസിൽനിന്ന് നാദാപുരം പൊലീസിലേക്ക് കേസ് കൈമാറി പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തുകയായിരുന്നു.

പെൺകുട്ടിയുമായി ഇൻസ്റ്റഗ്രാം വഴി ചാറ്റ് ചെയ്ത് ബന്ധം സ്ഥാപിച്ച പ്രതികൾ പിന്നീട് പല ഘട്ടങ്ങളിലായാണ് ലൈംഗിക പീഡനത്തിനു കുട്ടിയെ വിധേയാക്കിയതെന്നാണു കേസ്. വിവിധ സ്ഥലങ്ങളിൽ പല സമയങ്ങളിലായി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി നൽകിയ മൊഴി. പരാതി ലഭിച്ച ഉടൻ പൊലീസ് ഇൻസ്പെക്ടർ ടി.എം.നിധീഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണമാണ് പ്രതികളെ പെട്ടെന്ന് അറസ്റ്റ് ചെയ്യാൻ സഹായകരമായത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: