പുൽപള്ളി: കുറഞ്ഞ വിലക്ക് പാൽ നൽകേണ്ടി വരുന്നതിന്റെ ഗതികേടിലാണ് കർണാടകയിലെ അതിർത്തി ഗ്രാമങ്ങളിലെ ക്ഷീര കർഷകർ. ഇവിടങ്ങളിൽ നിന്ന് മിൽമ പാൽ ശേഖരിക്കുന്നത് നിർത്തിയതോടെ ക്ഷീര കർഷകരുടെ ജീവിതം ദുരിതത്തിലായി. കർണാടകയിലെ പാൽ സംഭരണ ഏജൻസി, പ്രദേശത്ത് നിന്നും പാൽ ശേഖരിക്കരുതെന്ന് മിൽമക്ക് നോട്ടീസ് നൽകിയിരുന്നു. ഇതേത്തുടർന്നാണ് മിൽമ ഇവിടെ നിന്നുള്ള പാൽ ശേഖരണം അവസാനിപ്പിച്ചത്.
വയനാട്ടിലെ കബനിഗിരി, കാട്ടിക്കുളം, പെരിക്കല്ലൂർ ക്ഷീര സംഘങ്ങളിലായിരുന്നു ഇവർ സമീപകാലം വരെ പാൽ നൽകിയിരുന്നത്. എന്നാൽ, കർണാടക സർക്കാരിന് കീഴിലുള്ള പാൽ ഏജൻസി കേരളത്തിലേക്ക് കർഷകർ പാൽ നൽകേണ്ടെന്ന തീരുമാനമെടുക്കുകയായിരുന്നു. ഏറ്റവും കൂടുതൽ ക്ഷീര കർഷകർ പാൽ നൽകിയിരുന്നത് കബനിഗിരി ക്ഷീര സംഘത്തിലായിരുന്നു. പ്രതിദിനം 300 ലിറ്ററോളം പാൽ കൊടുത്തിരുന്നു. കേരളത്തെ അപേക്ഷിച്ച് കർണാടകയിൽ പാലിന് വില കുറവാണ്. ക്ഷീര സംഘത്തിൽ പാൽ നൽകുമ്പോൾ ലിറ്ററിന് 45 രൂപ വരെ ലഭിക്കാറുണ്ടായിരുന്നു. ഇപ്പോൾ ലഭിക്കുന്നത് 32 രൂപ മാത്രമാണ്. മറ്റ് ആനുകൂല്യങ്ങളും ലഭിക്കില്ല.
മച്ചൂർ കേന്ദ്രമായി കർണാടക പാൽ സംഭരണം ആരംഭിച്ചിരുന്നു. കുറഞ്ഞ വിലയായതിനാൽ ഇവിടേക്ക് കർഷകർ പാൽ നൽകുന്നില്ല. ഈ അവസരം മുതലെടുക്കാൻ സ്വകാര്യ കമ്പനി രംഗത്ത് എത്തിയിരിക്കുകയാണ്. 35 രൂപ തോതിലാണ് പാൽ ശേഖരിക്കുന്നത്. നിലവിലെ അവസ്ഥ കർഷകർക്ക് നഷ്ടം മാത്രമേ നൽകുന്നുള്ളൂ.
പ്രദേശത്ത് നൂറോളം വരുന്ന ക്ഷീര കർഷകരുണ്ട്. കർണാടക അതിർത്തിയിലെ കർഷകരിൽ നിന്ന് പാൽ സംഭരിക്കരുതെന്ന് കാണിച്ച് മൈസൂർ ക്ഷീര സംഘം മിൽമയുടെ മലബാർ മേഖല ഡയറക്ടർക്ക് കത്തയച്ചു. ഇതിനെത്തുടർന്നാണ് കർഷകർക്ക് പാൽ കേരളത്തിലേക്ക് കൊണ്ടുവന്ന് വിൽപന നടത്താൻ സാധിക്കാതെ വന്നത്.
പാൽ ശേഖരണം നിർത്തി മിൽമ, ദുരുതത്തിലായി ക്ഷീര കർഷകരുടെ ജീവിതം
