തിരുവനന്തപുരം: മില്‍മയുടെ പശുവിൻ പാല്‍ നാളെ മുതല്‍ കുപ്പിയില്‍ വിപണിയിലെത്തും. മില്‍മ തിരുവനന്തപുരം മേഖലാ യൂണിയനാണ് ഒരു ലിറ്റർ ബോട്ടില്‍ വിപണിയിലെത്തിക്കുന്നത്
നാളെ രാവിലെ പതിനൊന്ന് മണിക്ക് ഹോട്ടല്‍ ഡിമോറയില്‍ നടക്കുന്ന ചടങ്ങില്‍ ക്ഷീരവികസനവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ബോട്ടില്‍ മില്‍ക്കിന്റെ വിതരണോദ്ഘാടനം നിർവഹിക്കും. ന്ത്രി കെ.എൻ.ബാലഗോപാലിന്റെ അധ്യക്ഷതയിലാകും ബോട്ടില്‍ മില്‍ക്കിന്റെ വിതരണോദ്ഘാടനം.
ചടങ്ങില്‍വെച്ച് മികച്ച ഡീലർമാർക്കുള്ള പുരസ്‌കാരവും വിതരണം ചെയ്യും. 2024-2025 വർഷത്തില്‍ മികച്ച വില്‍പന കൈവരിച്ച മില്‍മ ഏജൻറുമാർ, മൊത്ത വിതരണ ഏജൻറുമാർ, റി-ഡിസ്ട്രിബ്യൂട്ടർ, ആപ്കോസ്, പാർലർ എന്നിവരെയാണ് ആദരിക്കുന്നത്.
പാലിന്റെ തനതുഗുണവും പ്രോട്ടീൻ സമ്ബുഷ്ടവുമായ ഒരു ലിറ്റർ പാലിന് 70 രൂപയാണ് വില. ശീതികരിച്ച് സൂക്ഷിച്ചാല്‍ മൂന്നു ദിവസം വരെ കേടുകൂടാതെയിരിക്കും. ഗുണമേൻമയുള്ള ഫുഡ് ഗ്രേഡ്ബോട്ടിലാണ് പാക്കിംഗിന് ഉപയോഗിക്കുന്നതെന്ന് മില്‍മ തിരുവനന്തപുരം മേഖല യൂണിയൻ ചെയർമാൻ മണി വിശ്വനാഥ് വാർത്താസമ്മേളനത്തില്‍ അറിയിച്ചു.
ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ് വിതരണം ആരംഭിക്കുന്നത്. 20,21 തീയതികളില്‍ ബോട്ടില്‍ പാല്‍ വാങ്ങുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ 10 പേരെ തിരഞ്ഞെടുക്കും. ഒരാള്‍ക്ക് 15,000 രൂപയുടെ സമ്മാനം നല്‍കും. ഇതിനായി ബോട്ടിലില്‍ ബാച്ച് കോഡിന്റെ കൂടെ അഞ്ചക്ക നമ്ബർ ഉള്‍പ്പെടുത്തിയിരിക്കും. 22ന് നറുക്കെടുപ്പ് നടത്തി സമ്മാനർഹരുടെ നമ്ബരുകള്‍ 23ന് പത്രമാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കും. സമ്മാനങ്ങള്‍ 26ന് മില്‍മ ക്ഷീരഭവനില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. സൂപ്പർ മാർക്കറ്റുകള്‍, ഓണ്‍ലൈൻ ശൃംഖലകള്‍, മില്‍മ നടത്തുന്ന സ്റ്റാളുകള്‍ എന്നിവയില്‍ നിന്ന് 20ന് രണ്ട് ബോട്ടില്‍ പാല്‍ വാങ്ങുന്നവർക്ക് മില്‍മയുടെ അര ലിറ്റർ പാല്‍ സൗജന്യമായി നല്‍കും.
ശബരിമലയിലേക്ക് 170 ടണ്‍ നെയ്യിന്റെ ഓർഡർ മില്‍മയ്ക്ക് ലഭിച്ചതായി ചെയർമാൻ അറിയിച്ചു. കഴിഞ്ഞ വർഷം 39.6 കോടി ലാഭമുണ്ടാക്കി. ഇതില്‍ 85 ശതമാനം ക്ഷീരകർഷകർക്ക് ഇൻസെന്റീവായി നല്‍കി. ഓണക്കാലത്ത് 4.8 കോടി രൂപ നല്‍കും. പാലിന്റെ വില വർദ്ധിപ്പിക്കണമെന്ന കർഷകരുടെ ആവശ്യം ഫെഡറേഷന് നല്‍കിയിട്ടുണ്ട്. മില്‍മ എം.ഡി സി.എ.മുഹമ്മദ് അൻസാരി, ഭരണസമിതി അംഗങ്ങളായ കെ.കൃഷ്ണൻപോറ്റി, കെ.ആർ.മോഹനൻപിള്ള തുടങ്ങിയവർ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു


