ഭുവനേശ്വർ: വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതികൾ പിടിയിൽ. 14 ഉം 15 ഉം വയസ് പ്രായമുള്ള പെൺകുട്ടികളെയാണ് 4 പേർ ചേർന്ന് തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തിന് ശേഷം വിശാഖ പട്ടണത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു
ജൂൺ 3 നാണ് സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺ കുട്ടികൾ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് പ്രതികൾ ചേർന്ന് ഇവരെ തട്ടിക്കൊണ്ടു പോയതെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നു. പീഡിപ്പിച്ച ശേഷം പെൺകുട്ടികളെ പ്രതികൾ ആളൊഴിഞ്ഞ ഒരു സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.
സംഭവത്തിൽ പൊലീസിന്റെ വിശദീകരണമിങ്ങനെ. പെൺകുട്ടികളിൽ ഒരാൾക്ക് പ്രതികളിലൊരാളെ മുൻപ് തന്നെ പരിചയുണ്ടായിരുന്നു. ഈ പരിചയം വച്ച് രണ്ട് പെൺകുട്ടികളെയും ഇവർ പുറത്തേക്ക് വിളിക്കുകയും പിന്നീട് തട്ടിക്കൊണ്ടു പോകുകയുമായിരുന്നു. പെൺകുട്ടികളെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതിനു ശേഷം പ്രതികൾ ഇവരെ ജൂൺ 4 ന് കണ്ടെത്തുതയായിരുന്നു. ജൂൺ 4 ന് പരാതി നൽകുകയും ജൂൺ 6 ന് പെൺകുട്ടികളെ വൈദ്യപരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തുവെന്നും പൊലീസ് പറഞ്ഞു.
എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പെൺകുട്ടികളെ കൗൺസിലിംഗിനായി ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ മുമ്പാകെ ഹാജരാക്കിയെന്നും എസ് പി വിവേക് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി. പ്രതികൾ ഒരേ നാട്ടിൽ നിന്നുള്ളവരാണെന്നും പ്രതികളിലൊരാളുമായി ഒരു പെൺകുട്ടിക്ക് നേരത്തെ ബന്ധമുണ്ടായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു
