ജയ്പ്പൂർ: യുവതിയെയും മകളെയും ബലത്സംഗം ചെയ്‌തെന്ന പരാതിയിൽ ബി.ജെ.പി നേതാവിനെതിരെ കേസ്. രാജസ്ഥാനിലെ പാലിയിലെ ബി.ജെ.പി നേതാവായ മോഹൻലാൽ ജാട്ടിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. രണ്ടു സ്ത്രീകളടക്കം മൂന്നുപേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വാർത്താ ഏജൻസിയായ പി.ടി.ഐയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഒരു ഭവന സമുച്ചയ പദ്ധതിയുടെ ഭാഗമാണ് യുവതിയും മോഹൻലാലും ആദ്യമായി കണ്ടുമുട്ടുന്നത്. പദ്ധതിക്കായുള്ള ഭൂമിയുമായി ബന്ധപ്പെട്ടായിരുന്നു പരിചയപ്പെട്ടത്. ഇതിനിടെ മഹേഷ് ചന്ദക്ക് എന്നു പേരുള്ള ഒരാളെയും കൂട്ടി ഇയാൾ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. മക്കളെയും പീഡിപ്പിച്ചതായി പരാതിയുണ്ട്.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സോജത് സിറ്റി സർക്കിൾ ഓഫീസർ മൃത്യുഞ്ജയ് മിശ്ര അറിയിച്ചു. ഇരകളുടെ വൈദ്യപരിശോധന നടത്തിയിട്ടുണ്ട്. തുടർനടപടികൾ ഉടൻ കൈക്കൊള്ളുമെന്നും പൊലീസ് പറഞ്ഞു.
അതേസമയം, ബി.ജെ.പി നേതാവ് ആരോപണം നിഷേധിച്ചു. പൊലീസ് കേസെടുത്തതിന് ശേഷമാണ് ഇത്തരമൊരു വിവരം അറിയുന്നത്. എന്നാൽ, അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും മോഹൻലാൽ ജാട്ട് വ്യക്തമാക്കി.
