ബംഗളുരു: ഭക്ഷണം പാകം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ അമ്മയുമായി വഴക്കുണ്ടായതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലെ മുൻ ഐടി ജീവനക്കാരിയായ 35കാരി സുഷമയാണ് ആത്മഹത്യ ചെയ്തത്.
അഞ്ച് വർഷം മുൻപാണ് പുനീത് കുമാറിനെ സുഷമ വിവാഹം ചെയ്തത്. അന്ന് മുതല്‍ ഭർത്താവിന്റെ അമ്മയായ കല്പനയുമായി അസ്വാരസ്യങ്ങളുണ്ടായിരുന്നതായി സുഷമയുടെ കുടുംബം ആരോപിച്ചു. ചെറിയകാര്യങ്ങള്‍ക്കു പോലും കല്പന മകളുമായി വഴക്കിടുമായിരുന്നുവെന്ന് ഇവർ പറഞ്ഞു. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ മകളെ വീട്ടില്‍ ഭക്ഷണം പാകം ചെയ്യാൻ കല്പന സമ്മതിക്കാറില്ലെന്നും പല വിഷയങ്ങളും പറഞ്ഞ് മാനസികമായി തളർത്തുമായിരുന്നുവെന്നും ഇതാണ് ജീവനൊടുക്കാൻ കാരണമായതെന്നും സുഷമയുടെ കുടുംബം ആരോപിച്ചു. ആത്മഹത്യക്ക് മുൻപായി പുനീതിന്റെ അമ്മയും സുഷമയും തമ്മില്‍ ഭക്ഷണം പാകം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വാക്കുതർക്കം ഉണ്ടായിരുന്നതായി പൊലീസും സ്ഥിരീകരിച്ചു.
സംഭവത്തില്‍ സുഷമയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പുനീത് സ്ത്രീധനം ആവശ്യപ്പെടുകയും മകളെ അതിന്റെ പേരില്‍ ഉപദ്രവിക്കുകയും ചെയ്തിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പുനിതിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരുമകളുടെ ആത്മഹത്യക്ക് പിന്നാലെ ഒളിവില്‍ പോയ കല്പനക്കായി തിരച്ചില്‍ തുടരുകയാണ് പൊലീസ്. ദമ്പതികൾക്ക് നാല് വയസുള്ള മകനുണ്ട്.


