ജനുവരി 24 മുതൽ 26 വരെ നടക്കുന്ന ഭൈരബ് മേളയുമായി ബന്ധപ്പെട്ട് പണം പിരിക്കാനെത്തിയ സംഘവുമായി മുസ്ലിം വ്യാപാരിയായ മുസബ്ബിർ അലി തർക്കത്തിലായതാണ് അക്രമസംഭവങ്ങൾക്ക് തുടക്കം. ഇദ്ദേഹം പണം നൽകാൻവിസമ്മതിച്ചതോടെ തുടങ്ങിയ തർക്കം പിന്നീട് വലിയ സംഘർഷത്തിലേക്ക് മാറുകയായിരുന്നു.
ഫതിക്രോയ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സയ്ദർപാറഷിമുൽത്തല മേഖലയിലാണ് അക്രമംപൊട്ടിപ്പുറപ്പെട്ടത്.കുമാർഘട്ടിൽ മുസ്‌ലിം വീടുകളും കടകളും ഒരു പള്ളിയും തീവ്ര ഹിന്ദുത്വ വാദികൾ തീയിട്ടു നശിപ്പിച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് പ്രദേശം സംഘർഷഭരിതമായത്. സ്ഥിതിഗതികൾ നിയന്ത്രിക്കാനായി ഭരണകൂടം പ്രദേശത്ത് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) പ്രകാരം സെക്ഷൻ 163 (നിരോധനാജ്ഞ) ഏർപ്പെടുത്തി.
അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഉനകോട്ടി എസ്.പി അവിനാശ് റായ് അറിയിച്ചു.സ്ഥിതിഗതികൾ നിലവിൽ നിയന്ത്രണവിധേയമാണെന്നും സുരക്ഷാ ഉദ്യോഗസ്ഥർ ഫ്ലാഗ് മാർച്ച് നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.


