ഭോപ്പാൽ: മോഡലും ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുമായ ഖുശ്ബു അഹിർവാറിന്റെ ദുരൂഹ മരണത്തിൽ കാമുകനെതിരെ പൊലീസ് കേസെടുത്തു. മധ്യപ്രദേശിലെ സെഹോർ ജില്ലയിലാണ് സമൂഹ മാധ്യമങ്ങളിൽ ‘ഡയമണ്ട് ഗേൾ’ എന്ന പേരിൽ പ്രശസ്തയായ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. യുവതിയുടെ മരണത്തിന് പിന്നാലെ കാമുകനെതിരെ കുടുംബം ഗുരുതരമായ ആരോപണങ്ങൾ ഉയർത്തിയിരുന്നു. യുവതിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഖുശ്ബുവിന്റെ കാമുകൻ ഉജ്ജെയിൻ സ്വദേശിയായ കാസിം ഹുസൈനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമപ്രകാരമാണ് കാസിമിനെതിരെ കേസെടുത്തത്.
ചൊവ്വാഴ്ച രാത്രിയായിരുന്നു ഖുശ്ബുവിന്റെ മരണം. യാത്രയ്ക്കിടെ ബസിനുള്ളിൽ വെച്ച് ആരോഗ്യനില പെട്ടെന്ന് വഷളായതിനെ തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. മരണവിവരം അറിഞ്ഞതോടെ കാസിം സ്ഥലത്ത് നിന്ന് ഒളിച്ചോടിയെങ്കിലും പിന്നീട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഖുഷ്ബു ഗർഭിണിയായിരുന്നുവെന്നും, ഗർഭധാരണവുമായി ബന്ധപ്പെട്ട ആന്തരിക രക്തസ്രാവം തന്നെയാണു മരണകാരണമെന്നും വ്യക്തമാക്കുന്നു.
ഖുശ്ബുവിന്റെ ശരീരത്തിൽ മർദ്ദനത്തിന്റെ അടയാളങ്ങൾ കണ്ടെത്തിയതായും മരണത്തിന് മുമ്പ് യുവതിക്ക് മർദ്ദനമേറ്റിട്ടുണ്ടെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു. കാസിം മകളെ വഞ്ചിച്ചുവെന്നാണ് രക്ഷിതാക്കളുടെ മൊഴി. ഭോപ്പാലിൽ കഴിഞ്ഞ ഒന്നര വർഷമായി ഖുശ്ബു വും കാസിം ഹുസൈനും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. കാസിം നഗരത്തിൽ ഒരു കഫേ നടത്തുന്ന വ്യക്തിയാണ്


