തിരുവനന്തപുരം: യൂത്ത് കോൺഗ്രസിന്റെ സെക്രട്ടേറിയറ്റ് സമരത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. രണ്ടാഴ്ചത്തേയ്ക്ക് കോടതി റിമാൻഡ് ചെയ്തു. വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. പൂജപ്പുര സെൻട്രൽ ജയിലിലേയ്ക്കാണ് രാഹുലിനെ മാറ്റുന്നത്.
സമരത്തിനിടെ സ്ത്രീകളെ മുന്നിൽ നിർത്തി പൊലീസിനെ പട്ടികകൊണ്ട് അടിച്ചുവെന്ന് പൊലീസ് കോടതിയിൽ പറഞ്ഞു. ആക്രമണത്തിൽ രാഹുലിന് പങ്കുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ജാമ്യം നൽകിയാൽ അക്രമത്തിന് പ്രോത്സാഹനമാകും. വിഡിയോ ദൃശ്യങ്ങളിൽ രാഹുൽ നടത്തിയ അക്രമം വ്യക്തമാണെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. രാഹുലിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഗൂഢാലോചന തെളിയിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
രാഷ്ട്രീയ പ്രതിഷേധമാണ് നടന്നതെന്ന്, പ്രോസിക്യൂഷൻ വാദത്തെ എതിർത്തുകൊണ്ട് രാഹുലിന് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. പൊലീസിനെ ആക്രമിച്ചത് രാഹുൽ അല്ലെന്നും വാദിച്ചു.
സമാധാനപരമായ സമരത്തിനാണ് എത്തിയതെങ്കിൽ എന്തിനാണ് പട്ടികയുമായി വന്നതെന്ന് കോടതി രാഹുലിനോടു ചോദിച്ചു. സമീപത്തെ ഫ്ലക്സിൽ നിന്നെടുത്ത പട്ടികയാണെന്നായിരുന്നു മറുപടി.
ഇന്നു രാവിലെ പത്തനംതിട്ടയിലെ വീട്ടിൽ നിന്നാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. രാഹുലിൻ്റെ അറസ്റ്റിനെതിരെ സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തി.
