Headlines

പ്രസവം വീട്ടിൽ നടത്തിയ യുവതി മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിൽ

മലപ്പുറം: ചട്ടിപ്പറമ്പിൽ അഞ്ചാം പ്രസവം വീട്ടിൽ നടത്തിയ യുവതി മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. അസ്മയുടെ പ്രസവം എടുക്കാൻ സഹായിച്ച ഫാത്തിമയുടെ മകൻ അബൂബക്കർ സിദ്ദീഖ് ആണ് മലപ്പുറം പൊലീസിൻ്റെ പിടിയിൽ ആയത്. അന്നേ ദിവസം അബൂബക്കർ സിദ്ദീഖ് ആണ് ഫാത്തിമയെ സിറാജുദ്ദീൻ്റെ വീട്ടിൽ എത്തിച്ചത്. അസ്മയുടെ മരണത്തിൽ നേരത്തെ ഭര്‍ത്താവ് സിറാജുദ്ദീനെയും പ്രസവത്തിനായി സഹായിച്ച ഒതുക്കങ്ങൽ സ്വദേശി ഫാത്തിമയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഭാര്യ അസ്മയെ വീട്ടില്‍ വെച്ച് പ്രസവിക്കുന്നതിന് മനപൂര്‍വം നിര്‍ബന്ധിച്ചുവെന്നാണ് ഭര്‍ത്താവ് സിറാജ്ജുദ്ദീനെതിരായ കുറ്റം.

മരിച്ച അസ്മയുടെ ആദ്യ രണ്ട് പ്രസവം മാത്രമാണ് ആശുപത്രിയിൽ നടന്നത്, മൂന്ന് പ്രസവങ്ങൾ വീട്ടിലുമായിരുന്നു. കുറച്ച് കാലം ഇവർ വളാഞ്ചേരിയിലും താമസിച്ചു. ഇവിടെ വച്ചും പ്രസവം നടന്നിരുന്നെന്ന് എസ്‍പി മാധ്യമങ്ങളോട് പറഞ്ഞു. മലപ്പുറം ചട്ടിപ്പറമ്പിലെ വാടകവീട്ടിലാണ് അസ്മ മരിച്ചത്. ശനിയാഴ്ച്ച വൈകിട്ട് 6 മണിയോടെയാണ് അസ്മ പ്രസവിച്ചത്. രാത്രി 9 മണിക്ക് മരിച്ചു. പ്രസവശേഷം രക്തസ്രാവം നിർത്താനാവാതെ പോയതാണ് മരണകാരണമായത്. അഞ്ചാമത്തെ പ്രസവമായിരുന്നു അസ്മയുടേത്. മുൻപുള്ള നാലു പ്രസവങ്ങളിൽ രണ്ടെണ്ണവും വീട്ടിലായിരുന്നു. ‌‌

സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീനെ മലപ്പുറം പൊലീസ് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാൾക്കെതിരെ മനഃപൂർവമുള്ള നരഹത്യക്കുറ്റം, തെളിവുനശിപ്പിക്കൽ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രസവത്തിന് പിന്നാലെ രക്തം വാർന്നാണ് അസ്മ മരിച്ചത് എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് യുവതി കരഞ്ഞപേക്ഷിച്ചിട്ടും ഇയാൾ ചെവിക്കൊണ്ടില്ലെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തിരുന്നതെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നരഹത്യയടക്കമുള്ള വകുപ്പുകൾ ചുമത്തിയത്. മരണത്തിന് കാരണം അമിത രക്തസ്രാവമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ചികിത്സ ലഭിച്ചിരുന്നെങ്കിൽ മരണം സംഭവിക്കില്ലായിരുന്നെന്നും ഡോക്ടർമാർ പറയുന്നു. സിറാജുദ്ദീനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാളുടെ യുട്യൂബ് ചാനലിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അസ്മ മരിച്ച വിവരം ഭർത്താവും മതപ്രഭാഷകനുമായ സിറാജുദ്ദീൻ യുവതിയുടെ വീട്ടുകാരെ അറിയിച്ചിരുന്നില്ല. ആലപ്പുഴയിലുള്ള ഒരു ബന്ധുവാണ് അസ്മ മരിച്ച വിവരം അറയ്ക്കപ്പടിയിലെ വീട്ടുകാരെ അറിയിച്ചത്. ബാപ്പയുടെ അടുത്തുതന്നെ മറവുചെയ്യണമെന്ന് അസ്മയ്ക്ക് ആഗ്രഹമുണ്ടായിരുന്നുവെന്ന് പറഞ്ഞാണ് സിറാജുദ്ദീൻ മൃതദേഹം യുവതിയുടെ വീട്ടിലെത്തിച്ചത്. പായയിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേ​​ഹം. ഒപ്പം ചോരക്കറ പോലും കഴുകികളയാത്ത നിലയിൽ നവജാത ശിശുവും ഉണ്ടായിരുന്നു.

മൃതദേഹം ഏറ്റുവാങ്ങുമെന്ന് അസ്മയുടെ വീട്ടുകാർ ആലപ്പുഴയിലെ ബന്ധുവിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സിറാജുദ്ദീൻ പെരുമ്പാവൂരിലേക്ക് എത്തിയത്. മൃതദേഹവുമായെത്തിയ സിറാജുദ്ദീനോട് യുവതിയുടെ ബന്ധുക്കൾ കാര്യങ്ങൾ അന്വേഷിച്ചതോടെയാണ് കഥമാറിയത്. സിറാജുദ്ദീന്റെ പ്രതികരണങ്ങളിൽ അസ്മയുടെ ബന്ധുക്കൾക്ക് സംശയം ഉണ്ടായി. അവർ അസ്മയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകാത്തത് ചോദ്യംചെയ്തു. തുടർന്ന് ഇവർ തമ്മിൽ വാക്കേറ്റവും കൈയേറ്റവുമുണ്ടായി. ഇരു വിഭാഗത്തെയും അഞ്ചുപേർക്ക് വീതം പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പെരുമ്പാവൂർ പോലീസ് എത്തി. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. യുവതിയുടെ പോസ്റ്റുമോർട്ടം ഇന്നു നടക്കും. അഞ്ചാമത്തെ പ്രസവത്തിലാണ് അസ്മ മരിച്ചത്. അസ്മയുടെ നവജാതശിശു പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രസവത്തിനായി അക്യുപംഗ്‌ച്ചർ ചികിത്സാരീതിയാണ് ദമ്പതികൾ സ്വീകരിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകൂ.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: