പാലക്കാട്: ഒറ്റപ്പാലത്ത് ജോലിക്കിടെ പെട്രോൾ ബോംബ് ആക്രമണത്തിനിരയായി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഒറ്റപ്പാലത്ത് വീടിന്റെ നിർമ്മാണ ജോലിക്കെത്തിയ കോഴിക്കോട് കൊയിലാണ്ടി സ്വദേശി വിഷ്ണുവാണ് മരിച്ചത്. ജനുവരി 13 ന് ഒറ്റപ്പാലം ചുനങ്ങാട് വാണി വിലാസിനിയിൽ വെച്ചാണ് ആക്രമണമുണ്ടായത്.
വീടിന്റെ നിർമാണ ജോലിക്ക് എത്തിയതായിരുന്നു വിഷ്ണു അടങ്ങുന്ന ആറംഗസംഘം. അയൽവാസിയായ നീരജാണ് ഇവർക്ക് നേരെ പെട്രോൾ ബോംബ് എറിഞ്ഞത്. നാൽപ്പത് ശതമാനത്തിലധികം പൊള്ളലേറ്റ വിഷ്ണു ഇന്ന് പുലർച്ചെയാണ് മരണത്തിന് കീഴടങ്ങിയത്. ആക്രമണത്തിൽ വിഷ്ണുവിനും ഒപ്പം ഉണ്ടായിരുന്ന പ്രിയേഷിനും ഗുരുതരമായി പൊള്ളലേറ്റിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രിയേഷ് ആശുപത്രി വിട്ടത്
