ന്യൂഡൽഹി : വിസ നിഷേധിച്ചതിനെ തുടര്‍ന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച പാകിസ്താന്‍ ദമ്പതികള്‍ മരുഭൂമിയില്‍ വെള്ളം കിട്ടാതെ മരിച്ചു. പാകിസ്താനില്‍ നിന്നുള്ള രവികുമാറും (17) ശാന്തി ബായിയും (15) ആണ് മരിച്ചത്. ശനിയാഴ്ചയാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
സംഭവസ്ഥലത്തു നിന്നുള്ള ഫോട്ടോ പുറത്തുവന്നിട്ടുണ്ട്. യുവാവിന്റെ മുഖത്ത് ഒരു ഒഴിഞ്ഞ കുടിവെള്ളക്കുപ്പി വച്ചിരിക്കുന്നത് ഫോട്ടോയിലുണ്ട്. വെള്ളം കിട്ടാതെ ഇരുവരും കഷ്ടപ്പെട്ടതായാണ് പൊലീസ് പറയുന്നത്.
4 മാസം മുന്‍പാണ് പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ഘോട്കി ജില്ലയിലെ മിര്‍പുര്‍ മാഥേലോയില്‍ വച്ച് രവികുമാറും ശാന്തി ബായിയും വിവാഹിതരായത്. ഇന്ത്യയില്‍ താമസിക്കാനുള്ള ആഗ്രഹം മൂലം ഇവര്‍ വിസയ്ക്ക് അപേക്ഷിച്ചെങ്കിലും ഇന്ത്യാ-പാക്ക് സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ നിരസിക്കപ്പെടുകയായിരുന്നു.തുടര്‍ന്നാണ് അനധികൃതമായി അതിര്‍ത്തികടക്കാന്‍ ഇവര്‍ തീരുമാനിച്ചത്. കുടുംബത്തിന്റെ എതിര്‍പ്പു വകവയ്ക്കാതെയായിരുന്നു യാത്ര.
അതിര്‍ത്തി കടന്നെങ്കിലും ഇരുവരും മരുഭൂമിയില്‍ കുടുങ്ങി. വെള്ളം കിട്ടാതെ നിര്‍ജലീകരണം മൂലം മരിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഞായറാഴ്ച പൂര്‍ത്തിയാക്കി. ഇന്ത്യന്‍ സര്‍ക്കാര്‍ മൃതദേഹങ്ങള്‍ വിട്ടു കൊടുത്താല്‍ ഏറ്റെടുക്കാന്‍ തയാറാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.
വിസ കിട്ടാതെ പാക് നവദമ്പതികള്‍ ഇന്ത്യയിലേക്ക് നടന്നു; മരുഭൂമിയില്‍ വെള്ളംകിട്ടാതെ ദാഹിച്ചു മരിച്ചു
