തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ രണ്ടിന് വൈകീട്ട് അഞ്ചുമണിക്ക് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇതനുസരിച്ച് ജൂണ്‍ 3 ന് രാവിലെ 10 മണി മുതല്‍ ജൂണ്‍ 5 വൈകീട്ട് 5 മണി വരെ പ്രവേശനം തേടാവുന്നതാണെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഇതിനോടൊപ്പം മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂളുകളിലെ പ്രവേശനത്തിനുള്ള അലോട്ട്‌മെന്റും സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിനുള്ള അലോട്ട്‌മെന്റുംപ്രസിദ്ധീകരിക്കുന്നതാണ്. രണ്ടാമത്തെ അലോട്ട്‌മെന്റ് ജൂണ്‍ 10 നും മൂന്നാമത്തെ അലോട്ട്‌മെന്റ് ജൂണ്‍ 16 നും പ്രസിദ്ധീകരിച്ച് മുഖ്യഘട്ട അലോട്ട്‌മെന്റുകള്‍ പൂര്‍ത്തീകരിച്ച് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ജൂണ്‍ 18 ന് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
പ്ലസ് വണ്‍ പ്രവേശനത്തിനായി ഓണ്‍ലൈനായി ആകെ ലഭിച്ച നാല് ലക്ഷത്തി അറുപത്തി രണ്ടായിരത്തി എഴുന്നൂറ്റി അറുപത്തിയെട്ട് (4,62,768) അപേക്ഷകളിലെ ഓപ്ഷനുകള്‍ പരിഗണിച്ചുള്ള ട്രയല്‍ അലോട്ട്‌മെന്റ് മെയ് 24നാണ് പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് തിരുത്തലുകള്‍ക്കും ആവശ്യമെങ്കില്‍ ഓപ്ഷനുകള്‍ പുന:ക്രമീകരിക്കുന്നതിനുമുള്ള അവസരം അപേക്ഷകര്‍ക്ക് മെയ് 28 ന് വൈകീട്ട് 5 മണി വരെയാണ് അനുവദിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജൂണ്‍ രണ്ടിന് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുക.
സര്‍ക്കാര്‍, എയിഡഡ് സ്‌കൂളുകളിലെ മെറിറ്റ് ക്വാട്ടയിലെ മൂന്നു ലക്ഷത്തി പതിനാറായിരം (3,16,000) സീറ്റുകളിലേയ്ക്കാണ് അലോട്ട്‌മെന്റ് നടത്തപ്പെടുന്നത്. എയിഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്‌മെന്റ് ക്വാട്ട, അണ്‍-എയ്ഡഡ് ക്വാട്ട സീറ്റുകള്‍ ഉള്‍പ്പടെ ആകെ നാല് ലക്ഷത്തി നാല്‍പത്തി രണ്ടായിരത്തി പന്ത്രണ്ട് (4,42,012)ഹയര്‍സെക്കണ്ടറി സീറ്റുകള്‍ സംസ്ഥാനത്ത് ലഭ്യമാണെന്നും മന്ത്രി അറിയിച്ചു.
