തിരുവനന്തപുരം: തലസ്ഥാനത്ത് നെടുമങ്ങാട് ഡിവൈഎഫ്ഐയുടെ ആംബുലൻസിന് തീയിട്ടതുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. മുല്ലശ്ശേരി സിപിഎം ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ ആക്രമിച്ച സംഭവത്തിലും പ്രതികൾക്കെതിരെ നടപടി ഉണ്ടായി. ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ച മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. റഫീഖ് , നിസാം, സമദ് തുടങ്ങയവർക്കെതിരെയാണ് അരുവിക്കര പോലീസ് കേസെടുത്തത്. ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ചതിന്റെ പ്രതിഷേധമെന്നവണ്ണം ഡിവൈഎഫ്ഐ പ്രവർത്തകർ ആദ്യം എസ്ഡിപിഐയുടെ ആംബുലൻസ് തകർത്തിരുന്നു. സംഭവത്തിന്റ ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. മുഖം മരിച്ചെത്തിയ യുവാക്കൾ ആംബുലൻസ് തകർക്കുന്ന സിസിടിവി ദൃശ്യങ്ങൾ ആയിരുന്നു പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് ഡിവൈഎഫ്ഐയുടെ ആംബുലൻസിന് തീയിട്ടത്.
അതേസമയം എസ്ഡിപിയുടെ ആംബുലൻസ് സിപിഎം പ്രവർത്തകർ തകർത്ത സംഭവത്തിൽ ഇതുവരെയും പോലീസ് കേസെടുത്തിട്ടില്ല. ഡിവൈഎഫ്ഐക്കെതിരെ ഇതുവരെ ആരും പരാതി കിട്ടിയിട്ടിലെന്നാണ് പോലീസ് പറയുന്നത്. നെടുമങ്ങാട് എസ്ഡിപിഐയും സിപിഎമ്മും തമ്മിൽ ഏറെ നാളായുള്ള രാഷ്ട്രീയ സംഘർഷത്തിന്റെ തുടർച്ചയാണ് അക്രമം. സിപിഎം പ്രവർത്തകർ എസ്ഡിപിഐയുടെ ആംബുലൻസിന്റെ ചില്ല് തകർത്തതിന് പിന്നാലെ ഡിവൈഎഫ്ഐയുടെ ആംബുലൻസ് എസ്ഡിപിഐ പ്രവർത്തകർ തീയിടുകയായിരുന്നു.
ഞായറഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവങ്ങൾക്ക് തുടക്കം കുറിച്ചത്. ഇന്നലെ നെടുമങ്ങാട് വെച്ച് ഉണ്ടായ എസ്ഡിപിഐ-ഡിവൈഎഫ്ഐ സംഘർഷത്തിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കാണ് മർദനമേറ്റിരുന്നു. അഴീക്കോട് ജംഗ്ഷനിൽ വച്ച് രാത്രിയിൽ സിപിഎം മുല്ലശ്ശേരി ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ എസ്ഡിപിഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് എസ്ഡിപിഐ പ്രവർത്തകന്റെ വീടിനും എസ്ഡിപിഐ ആംബുലൻസിനും നേരെ ആക്രമണമുണ്ടായത്. പിന്നാലെ എസ്ഡിപിയുടെ ആംബുലൻസിന്റെ ഗ്ലാസ് ഒരു സംഘം തകർത്തു. മുഖം മൂടി ധരിച്ചെത്തിയവരാണ് ആംബുലൻസ് തകർത്തത്.
ഇതിന് പിന്നാലെ ജില്ലാ ആശുപത്രിക്ക് മുന്നിലായി നിർത്തിയിട്ടിരുന്ന ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മറ്റിയുടെ ആംബുലൻസിന് എസ്ഡിപിഐ പ്രവർത്തകർ തീയിടുകയായിരുന്നു. വാഹനം തീപിടിത്തത്തിൽ പൂർണമായും കത്തിയമർന്നു. രാത്രി 11.55 നും 12 നും ഇടയിലായിരുന്നു വാഹനത്തിന് തീയിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ജെ എസ് . ഷിജൂഖാനും സിപിഐഎം ഏരിയ സെക്രട്ടറി കെപി പ്രമോഷും പറഞ്ഞു.


