തിരുവനന്തപുരം: കിളിമാനൂരില്‍ ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന പേരിലാണ് നടപടി. കിളിമാനൂര്‍ പോലീസ് സ്റ്റേഷനില്‍ എസ്എച്ഒ ഉള്‍പ്പടെയുള്ളവരെ സസ്പെന്റ് ചെയ്തു. എസ്എച്ച്ഒ ബി ജയന്‍, എസ്ഐ അരുണ്‍, ജിഎസ്ഐ ഷജിം എന്നിവര്‍ക്ക് എതിരെയാണ് നടപടി
ജനുവരി നാലിനാണ് പാപ്പാല ജങ്ഷനില്‍ മഹീന്ദ്ര ഥാര്‍ വാഹനം കുന്നുമ്മല്‍ സ്വദേശികളായ രഞ്ജിത്ത് അംബിക ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അംബിക ഏഴാം തീയതിയും, രഞ്ജിത്ത് കഴിഞ്ഞ ദിവസവും മരിച്ചിരുന്നു. എന്നാല്‍, അപകടം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയിരുന്നില്ല. ഈ വിഷയത്തില്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് നടപടി.
കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ചയാണ് ഒരാളെ പൊലീസ് പിടികൂടിയത്. വാഹനം ഓടിച്ച പ്രതിയെ ഒളിവില്‍പോകാന്‍ സഹായിച്ച ആദര്‍ശ് എന്നയാളെയാണ് കിളിമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതിയാക്കിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മുഖ്യപ്രതിയെ ഇതുവരെ പോലീസിന് പിടികൂടാന്‍ സാധിച്ചിട്ടില്ല. പ്രതികള്‍ തമിഴ്‌നാട്ടില്‍ ഒളിവിലാണെന്നാണ് സൂചന
അതിനിടെ, പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ നാട്ടുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. രഞ്ജിത്തിന്റെയും അംബികയുടേയും മക്കളേയും കൊണ്ടായിരുന്നു കിളിമാനൂര്‍ സ്റ്റേഷനു മുന്നിലെ നാട്ടുകാരുടെ പ്രതിഷേധം. സംഭവത്തില്‍ സിപിഐ നേതാക്കളായപഞ്ചായത്തംഗം അഡ്വ സിജിമോൾ ബി അനീസ് ,ഉള്‍പ്പടെ 59 പേര്‍ക്കെതിരേയാണ് കേസ്


