ലഹരി പരിശോധനയുടെ ഭാഗമായി നടത്തിയ വാഹന പരിശോധനയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം


തിരുവനന്തപുരം: ലഹരി പരിശോധനയുടെ ഭാഗമായി നടത്തിയ വാഹന പരിശോധനയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. കണ്‍ട്രോള്‍ റൂമിലെ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം എസ്ഐയെ മർദിക്കുകയും പോലീസ് ജീപ്പിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തു. സംഭവത്തിൽ കൊലപാതക്കേസിലെ പ്രതിയുൾപ്പെടെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ സമയത്ത് ഇവർ ലഹരി ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിൽ കരിമഠം കോളനിയിലെ ശ്രീക്കുട്ടനെന്ന് വിളിക്കുന്ന പ്രവീണ്‍(19), പേരൂര്‍ക്കട കുടപ്പനക്കുന്ന് സ്വദേശി ശരത് (18) എന്നിവരാണ് പിടിയിലായത്.നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് പ്രവീണ്‍.


പാപ്പനംകോട് ജംഗ്ഷനിൽ ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിയോടുകൂടിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വാഹന പരിശോധനയ്ക്കിടെ കൺ‌ട്രോൾ റൂം എസ്ഐയെ സംഘം മർദിക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥനെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്ത ശേഷം സമീപത്തെ തട്ടുകടയിലും കയറി ഇവർ പ്രശ്നമുണ്ടാക്കി. പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ച നേമം പൊലീസ് സ്ഥലത്തെത്തി. ഇരുവരെയും ജീപ്പില്‍ കയറ്റി സ്റ്റേഷനിലെത്തിച്ചു. എന്നാൽ അവിടെ വെച്ചും പ്രതികൾ അക്രമാസക്തമായി ജീപ്പില്‍ നിന്നും ഇറങ്ങുന്നതിനിടെ പോലീസ് ജീപ്പിന്‍റെ ചില്ല് പ്രതികളിലൊരാള്‍ കൈ കൊണ്ട് ഇടിച്ചു തകര്‍ത്തു. പരിക്കേറ്റ പ്രതിയെ ആദ്യം ശാന്തിവിള താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാൾ വീണ്ടും ആക്രമാസക്തനായി. ഇതോടെ പ്രതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. അവിടെ വെച്ചും കൂട്ടിരിപ്പുകാരെയും രോഗികളെയും അസഭ്യം പറയുകയും അക്രമത്തിന് ശ്രമിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: