ചെന്നൈ: ഗർഭിണിയായ യുവതി ഓടുന്ന ട്രെയിനിൽനിന്ന് വീണ് മരിച്ചു. തെങ്കാശി ശങ്കരൻകോവിൽ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ചെന്നെ എഗ്മോർ- കൊല്ലം എക്‌സ്പ്രസിൽ യാത്രചെയ്യുകയായിരുന്ന യുവതി തമിഴ്‌നാട്ടിലെ വിരുദാചലത്തിന് സമീപത്തുവച്ചാണ് അപകടത്തിൽപെട്ടത്. വ്യാഴാഴ്ച രാത്രിയിലായിരുന്നു അപകടം.
ഏഴ് മാസം ഗർഭിണിയായ കസ്തൂരിയുടെ ബേബിഷവർ ചടങ്ങ് ഇന്ന് നടക്കാനിരിക്കുകയായിരുന്നു. ഈ ചടങ്ങിനായാണ് യുവതിയും കുടുംബവും ചെന്നൈയിൽനിന്ന് തെങ്കാശിയിലേക്ക് യാത്രതിരിച്ചത്. യാത്രയ്ക്കിടെ ഛർദിക്കാനായി കസ്തൂരി വാതിലിന് അടുത്തേക്ക് പോയി. ഇതിനിടെ കുഴഞ്ഞുവീഴുകയും ട്രെയിനിൽനിന്ന് പുറത്തേക്ക് തെറിക്കുകയുമായിരുന്നു.
ബന്ധുക്കൾ ഒപ്പമുണ്ടായിരുന്നെങ്കിലും യുവതി ട്രെയിനിൽനിന്ന് വീണ വിവരം ആദ്യം അറിഞ്ഞിരുന്നില്ല. പിന്നീടാണ് കസ്തൂരി ട്രെയിനിൽ ഇല്ലെന്ന് മനസ്സിലാക്കിയത്. തുടർന്ന് ഇവർ ട്രെയിൻ നിർത്തുന്നതിന് ചങ്ങല വലിക്കാൻ ശ്രമിച്ചെങ്കിലും ഇത് തകരാറിലായിരുന്നു. തുടർന്ന് അടുത്ത കമ്പാർട്ട്‌മെന്റിൽ പോയി ചങ്ങലവലിച്ച് ട്രെയിൻ നിർത്തി. അപ്പോഴേയ്ക്ക് ട്രെയിൻ എട്ട് കിലോമീറ്ററോളം മുന്നോട്ടുപോയിരുന്നു. തുടർന്ന് ബന്ധുക്കൾ പാളത്തിലൂടെ പിറകിലേക്ക് നടന്ന് പരിശോധന നടത്തിയെങ്കിലും കസ്തൂരിയെ കണ്ടെത്താനായില്ല.
പിന്നീട് ഇവർ ടെയിനിൽ വിരുദാചലം സ്റ്റേഷനിലെത്തി റെയിൽവേ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയ്‌ക്കൊടുവിൽ, മൂന്നുമണിക്കൂറോളം കഴിഞ്ഞാണ് യുവതി വീണുകിടക്കുന്ന സ്ഥലത്തേക്ക് എത്താൻ സാധിച്ചത്. അപ്പോഴേക്കും ഇവർ മരിച്ചിരുന്നു. ശങ്കരൻകോവിൽ സ്വേദശി സുരേഷ് കുമാർ ആണ് കസ്തൂരിയുടെ ഭർത്താവ്. ഒൻപത് മാസം മുൻപായിരുന്നു ഇവരുടെ വിവാഹം

