ഡൽഹി: സിഎസ്ഐആർ-നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു. ലൈഫ് സയൻസ് ,കെമിക്കൽ സയൻസ് പരീക്ഷകളുടെ പേപ്പറാണ് ചോർന്നത്. ഹരിയാനയിലെ സോനേപ്പാളിലായിരുന്നു സംഭവം. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നിലവിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പരീക്ഷയ്ക്ക് ഒരു ദിവസം മുൻപ് തന്നെ രണ്ട് വിഷയങ്ങളുടെ ചോദ്യപേപ്പർ 37 വിദ്യാർഥികൾക്ക് കിട്ടി. 4 ലക്ഷം രൂപയ്ക്കാണ് വിദ്യാർഥികൾക്ക് ചോദ്യപേപ്പർ വിറ്റതെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ ബുധനാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഡിസംബർ 18 മുതലാണ് സിഎസ്ഐആർ നെറ്റ് പരീക്ഷ നടന്നത്. നാലുലക്ഷം രൂപയ്ക്ക് ചോദ്യപേപ്പർ നൽകുമെന്നായിരുന്നു വാഗ്‌ദാനം നൽകിയത്. ചോദ്യപേപ്പർ കൈപ്പറ്റിയ 37 ഉദ്യോഗാർത്ഥികളെയും പോലീസ് ഉടൻ തന്നെ ചോദ്യം ചെയ്യും. എന്നാൽ ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ച് തങ്ങൾക്ക് യാതൊരു അറിവുമില്ലെന്നാണ് പരീക്ഷ ഏജൻസി നൽകുന്ന വിശദീകരണം. ബിജെപി കാലത്ത് ചോദ്യപേപ്പർ ചോർച്ച പതിവാകുന്നുവെന്ന വിമർശനമുയർത്തി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ചോദ്യചിഹ്നം ഇട്ടുകൊടുത്താൽ മതി ഉത്തരം വരുമെന്നാണ് കോൺഗ്രസിന്റെ പരിഹാസം. നഴ്സറി ക്ലാസിലെ പേപ്പർ പോലും ചോർത്തുന്നുവെന്നാണ് എൻ എസ് യുവിന്റെ ആരോപണം


