Headlines

പ്രതിപക്ഷത്തെ നയിക്കാൻ രാഹുൽ ഗാന്ധി; തീരുമാനം ഇന്ത്യ സംഖ്യത്തിന്‍റെ യോഗത്തില്‍


ഡൽഹി: ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്തു. പാർലമെന്ററി പാർട്ടി നേതാവ് സോണിയഗാന്ധി പ്രോടെം സ്പീക്കർക്ക് കത്തു നൽകി. ഇന്ത്യ സംഖ്യത്തിന്‍റെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ രണ്ട് ലോക്‌സഭ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷവും കോണ്‍ഗ്രസിന് പ്രതിപക്ഷ നേതാവ് സ്ഥാനം ഔദ്യോഗികമായി ലഭിച്ചിരുന്നില്ല. ഇത്തവണ ലോക്‌സഭയില്‍ 99 സീറ്റുകളാണ് കോണ്‍ഗ്രസിന് മാത്രമായി ലഭിച്ചിട്ടുള്ളത്. ബിജെപി കോട്ടകളായ പല മണ്ഡലങ്ങളിലും ഇന്ത്യ മുന്നണി കരുത്ത് കാണിക്കുകയും ചെയ്തിരുന്നു. ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാതിരുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

പ്രതിപക്ഷ നേതാവ് സ്ഥാനം ഇത്തവണ കോണ്‍ഗ്രസിന് ലഭിക്കുമെന്ന് ഫലം വന്നപ്പോള്‍ തന്നെ ഉറപ്പായിരുന്നു. രാഹുല്‍ ഗാന്ധിയുടെ പേര് തന്നെയാണ് കോണ്‍ഗ്രസ് സജീവമായി പ്രതിപക്ഷ നേതാവിന്റെ പദവിയിലേക്ക് പരിഗണിച്ചിരുന്നതും. പാര്‍ട്ടി എടുത്ത തീരുമാനം രാഹുല്‍ ഗാന്ധി അംഗീകരിക്കുകയായിരുന്നു.

ഇത്തവണ ലോക്‌സഭയിലേക്ക് രണ്ട് മണ്ഡലങ്ങളില്‍ നിന്നാണ് രാഹുല്‍ ഗാന്ധി മത്സരിച്ചത്. വയനാട്ടില്‍ നിന്നും ഒപ്പം ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്നും മത്സരിച്ച് വിജയിച്ച രാഹുല്‍ ഗാന്ധി പിന്നീട് വയനാട്ടില്‍ നിന്നുള്ള എംപി സ്ഥാനം രാജിവച്ചിരുന്നു. സഹോദരി പ്രിയങ്ക ഗാന്ധിയാണ് വയനാട്ടിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിക്കഴിഞ്ഞു.

പതിനെട്ടാമത് ലോക്സഭയിൽ റായ്ബറേലി എംപിയായി രാഹുൽ ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്തിരുന്നു. സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചപ്പോൾ ജോഡോ ജോഡോ ഭാരത് ജോഡോ എന്ന മുദ്രാവാക്യം മുഴങ്ങിയാണ് പ്രതിപക്ഷം രാഹുലിനെ സ്വാഗതം ചെയ്തത്. അതേസമയം, ബിജെപി അംഗങ്ങൾ ജയ്ശ്രീറാം മുഴക്കി. ഭരണപക്ഷത്തെ നോക്കിയും ഭരണഘടന ഉയർത്തിക്കാട്ടിയുമാണ് രാഹുൽ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: