തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പരിഷ്‌കരണ നടപടികൾ തുടങ്ങി. സ്പെയർ പാർട്സ് വാങ്ങലിന് നിയന്ത്രണമേർപ്പെടുത്തി. ദീർഘകാല കരാറുകൾ പുനഃപരിശോധിക്കാനും തീരുമാനമായി. മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
മൂന്ന് മാസം വരെയുള്ള ആവശ്യ ഘടകങ്ങൾ മാത്രം വാങ്ങാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. സ്പെയർ പാർട്സ് വിതരണം കാര്യക്ഷമമാക്കാൻ കേന്ദ്രീകൃത സോഫ്റ്റ് വെയർ സജ്ജീകരിക്കും. ഡിപ്പോകളിലെ വരവ് ചെലവ് കണക്കുകൾ ചീഫ് ഓഫീസിൽ അറിയിക്കാൻ പ്രത്യേക സംവിധാനം. വിരമിക്കുന്ന മിനിസ്റ്റീരിയൽ സ്റ്റാഫുകൾക്ക് പകരം പുതിയ നിയമനം ഉണ്ടാകില്ല. ഒരാഴ്ചക്കുള്ളിൽ വിശദമായ റിപ്പോർട്ട് നല്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി. ജീവനക്കാർക്ക് ഒന്നാം തീയതി തന്നെ ശമ്പളം ഉറപ്പാക്കാൻ മന്ത്രി നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന യോഗത്തിന് പിന്നാലെ ഇന്നലെ വാളകത്തെ വീട്ടിലും യോഗം ചേർന്നിരുന്നു.
കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനായില്ലെങ്കിലും ഇപ്പോഴുള്ള അപകടാവസ്ഥയില്‍ നിന്ന് കരകയറ്റാനുള്ള പരമാവധി ശ്രമം ഉണ്ടാകുമെന്ന് മന്ത്രിയായതിന് പിന്നാലെ കെ.ബി. ഗണേഷ്കുമാര്‍ പറഞ്ഞിരുന്നു. തൊഴിലാളികളും യൂണിയനുകളും സഹകരിക്കുമെന്ന പ്രതീക്ഷയിലാണെന്നും മന്ത്രി പറയുമ്പോൾ, അത് എത്രത്തോളം പ്രാവർത്തികമാക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന ആശങ്കയും പൊതുവിലുണ്ട്.
