വിതുര: പ്രശസ്ത കവി ചായം ധർമ്മരാജൻ (57) അന്തരിച്ചു. ഇന്നലെ രാത്രി 11 മണിക്ക് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.1968 ൽ വിതുര ചായത്താണ് ജനനം. ചായം എൽ പി എസ്, വിതുര എച്ച് എസ്, പെരിങ്ങമ്മല ഇക്ബാൽ കോളേജ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ പഠിച്ച ഇദ്ദേഹം ഭാരതീയ കവിതയിലെ നാനാത്വവും ഏകത്വവും എന്ന വിഷയത്തിൽ ഡോക്ടറേറ്റും കരസ്ഥമാക്കി.
മലയാളം അധ്യാപകനായി തിരുവനന്തപുരം യൂണിവേഴ്സിറ്റികോളേജ് ഗവ: വിമൻസ് കോളേജ് പാലക്കാട് ചിറ്റൂർ ഗവ: കോളേജ് ആറ്റിങ്ങൽ ഗവ: കോളേജ്, കെ വി എസ് എം ഗവൺമെൻ്റ് കോളേജ് നെടുമങ്ങാട് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ച ഇദ്ദേഹം 2023 ൽ സർവ്വീസിൽ നിന്നും വിരമിച്ചു
നവീന ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും സജീവം.
അതീവരാവിലെ, സമാസമം എന്നിവ കവിതാസമാഹാരങ്ങളാണ്.
ആദ്യത്തെ എ അയ്യപ്പൻ പുരസ്കാരം, ഋതു പുരസ്കാരം വി ബാലചന്ദ്രൻ സ്മാരക കവിതാപുരസ്കാരം, മുത്താന സാംബശിവൻ സ്മാരക കവിതാപുരസ്കാരം, യുവതാര പുരസ്കാരം തുടങ്ങിയ ബഹുമതികളും നേടിയിട്ടുണ്ട്. കെ എസ് ആർ.ടി സി ജീവനക്കാരിയും എഴുത്തുകാരിയുമായ ഡോ. കവിതയാണ് ഭാര്യ. സംസ്കാരം നാളെ നന്ദിയോട് നടക്കും


