ആലപ്പുഴ: കോൺഗ്രസിനെയും ബിജെപിയെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ ഭേദഗതിയിൽ കോൺഗ്രസ് മൗനം പാലിക്കുകയാണ്. ജനങ്ങളെ ഭിന്നിപ്പിക്കുകയെന്ന സംഘപരിവാർ അജണ്ടയോട് ചേർന്നു നിൽക്കാൻ കോൺഗ്രസിന് എങ്ങനെയാണ് കഴിയുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. കേരളത്തിൽ ബിജെപി ജയിക്കില്ലെന്നും ഒരു സീറ്റിൽ പോലും ബിജെപി രണ്ടാംസ്ഥാനത്ത് പോലും എത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഞങ്ങൾക്ക് സംഘപരിവാറിനോടുള്ള എതിർപ്പും സംഘപരിവാർ ഞങ്ങളുടെ നേരെ നടത്തുന്ന ഹിംസാത്മകമായ ആക്രമണങ്ങളും നാടിനും ജനങ്ങൾക്കുമറിയാം. കോൺഗ്രസ് സംഘപരിവാറുമായി സമരസപ്പെടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു
‘കോൺഗ്രസിൻ്റെ സമീപനം എന്താണെന്ന് രാജ്യത്തിനും കേരളത്തിനും അനുഭവമുണ്ട്. കേരളത്തിൽ 2016 ലെ നിയമസഭയിൽ ബിജെപി അക്കൗണ്ട് തുറന്നു. നേമത്ത് നിന്നായിരുന്നു അത്. 2011 ൽ നേമത്ത് 17.38 ശതമാനം വോട്ട് യുഡിഎഫിനുണ്ടായിരുന്നു. 2016ൽ അത് 9.7 ശതമാനമായി കുറഞ്ഞു. ഈ കോൺഗ്രസ് വോട്ടുകൾ എവിടെപോയതാണ്. ഈ കോൺഗ്രസ് വോട്ടുകൾ കിട്ടിയപ്പോഴാണ് ബിജെപി അക്കൗണ്ട് തുറന്നത്. സ്വന്തം വോട്ട് ദാനം ചെയ്ത് ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള സാഹചര്യം ഉണ്ടാക്കിയവരാണ് കോൺഗ്രസ്. എന്നാൽ നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ നിലപാട് മാറ്റുന്നവരല്ല ഞങ്ങൾ. ഞങ്ങളുടെ ചരിത്രത്തിൽ അത് കാണാനാവില്ല. രാഷ്ട്രത്തിനും ജനങ്ങൾക്കും എതിരെ സംഘപരിവാർ ഉയർത്തുന്ന ഭീഷണികളെ നെഞ്ചുവിരിച്ച് എതിർക്കും. അതാണ് എൽഡിഎഫ് നൽകുന്ന ഉറപ്പ്!’ കോൺഗ്രസിന് കടന്നാക്രമിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.’കോൺഗ്രസിൻ്റെ പ്രകടന പത്രിക സംഘപരിവാർ ഭീഷണികളെ ഫലപ്രദമായി പ്രതിരോധിക്കുന്ന ഒന്നാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു. സിഎഎ വിഷയത്തിൽ കോൺഗ്രസ് പ്രകടന പത്രിക കുറ്റകരമായ മൗനം പാലിക്കുകയാണ്. പൗരത്വ വിഷയത്തിൽ കോൺഗ്രസ് നേതാക്കൾ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് പ്രകടന പത്രിക വന്നപ്പോൾ വ്യക്തമായി. സിഎഎ വിഷയം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ എല്ലാം പ്രകടന പത്രികയിൽ പറയേണ്ടതില്ലല്ലോയെന്നാണ് എഐസിസി ജനറൽ സെക്രട്ടറി പ്രതികരിച്ചത്. എത്ര കോടി ജനങ്ങളെ ബാധിക്കുന്ന വിഷയമാണ് സിഎഎ. ജനങ്ങളെ ഭിന്നിപ്പിക്കുകയെന്ന സംഘപരിവാർ അജണ്ടയോട് ചേർന്ന് നിൽക്കാൻ എങ്ങനെ കോൺഗ്രസിന് കഴിയുന്നു.’ എന്നും മുഖ്യമന്ത്രി വിമർശിച്ചു
രാജസ്ഥാനിൽ ആർഎസ്എസ് പോഷക സംഘടന പൗരത്വത്തിനുള്ള എലിജിബിലിറ്റി സർട്ടിഫിക്കറ്റ് നൽകി തുടങ്ങി. എന്നിട്ടും കോൺഗ്രസ് മൗനം പാലിക്കുകയാണ്. രാജ്യസഭാ ചീഫ് വിപ്പ് വരെ ബിജെപിയിൽ പോയി. കോൺഗ്രസിൻ്റെ കപടമുഖം തുറന്ന് കാണിക്കുമ്പോൾ വല്ലാതെ പൊള്ളേണ്ടതില്ല. കോൺഗ്രസ് കാപട്യം തുറന്നുകാണിക്കുകയെന്നത് ഉത്തരവാദിത്തമാണ്. ബിജെപിയെ തീത്തെറിയുന്നതിന് ആകണം കേരളത്തിലെ വോട്ട്. ആ വോട്ട് കോൺഗ്രസിന് ഉള്ളതാകില്ല. കഴിഞ്ഞകൊല്ലത്തെ അനുഭവം ജനങ്ങൾക്ക് മുന്നിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

