മുംബൈ: മലയാളി താരം സഞ്ജു സാംസണെ ഇന്ത്യയുടെ ടി20 ലോകകപ്പിനുള്ള പതിനഞ്ചംഗ ടീമിൽ ഉൾപ്പെടുത്തി. സഞ്ജുവും ഋഷഭ് പന്തുമാണ് ടീമിലെ വിക്കറ്റ് കീപ്പർമാർ. ഇതോടെ കെ.എൽ. രാഹുലിന് ടീമിൽ ഇടിമില്ലാതായി. അതേസമയം, ഫോമിലല്ലാത്ത ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാണ്ഡ്യയെ കൂടാതെ ശിവം ദുബെയും പേസ് ബൗളിങ് ഓൾറൗണ്ടറായി ടീമിലുണ്ട്.
രോഹിത് ശർമ നയിക്കുന്ന ടീമിൽ വിരാട് കോലിയും ഉൾപ്പെടുന്നു. ഓപ്പണരായി യശസ്വി ജയ്സ്വാളും എത്തി. മെട്രൊ വാർത്ത കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നതു പോലെ, മധ്യനിരയിൽ സൂര്യകുമാർ യാദവും, സ്പിൻ ഓൾറൗണ്ടർമാരായി രവീന്ദ്ര ജഡേജയും അക്ഷർ പട്ടേലും ടീമിലുണ്ട്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അർഷ്‌ദീപ് സിങ് എന്നിവരാണ് ടീമിലെ സ്പെഷ്യലിസ്റ്റ് പേസ് ബൗളർമാർ. സ്പെഷ്യലിസ്റ്റ് സ്പിന്നർമാരായി കുൽദീപ് യാദവിനെയും യുസ്വേന്ദ്ര ചഹലിനെയും ഉൾപ്പെടുത്തി.
ശുഭ്‌മൻ ഗിൽ, റിങ്കു സിങ്, ആവേശ് ഖാൻ, ഖലീൽ അഹമ്മദ് എന്നിവരെ റിസർവ് ലിസ്റ്റിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ടീം ഇങ്ങനെ:
രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, അർഷ്‌ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
റിസർവ്: ശുഭ്‌മൻ ഗിൽ, റിങ്കു സിങ്, ഖലീൽ അഹമ്മദ്, ആവേശ് ഖാൻ.

