കോഴിക്കോട്: രാജ്ഭവനിലെ ഭാരതാംബ വിവാദത്തിൽ തെരുവിൽ തമ്മിൽ തല്ലി എസ്എഫ്ഐയും യുവമോർച്ചയും. വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധത്തിന് ശ്രമിച്ച യുവമോർച്ച പ്രവർത്തകരെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചത്. മന്ത്രിക്കെതിരെ പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകരെ സംഭവസ്ഥലത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് തളിയിലായിരുന്നു സംഭവം.
അതെ സമയം, സെക്രട്ടറിയേറ്റിന് മുന്നിൽ ‘ഭാരതമാതാവിന് പുഷ്പാര്‍ച്ചന’ എന്ന പേരില്‍ ഇന്ന് നടക്കാനിരിക്കുന്ന സമരപരിപാടിക്കായി തയ്യാറാക്കിയ പോസ്റ്ററിൽ ആര്‍എസ്എസിന്റെ കാവിക്കൊടിക്ക് പകരം ത്രിവർണ പതാകയേന്തിയ ഭാരതാംബയുടെ ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പോസ്റ്ററില്‍ നിന്നും ആർഎസ്എസ് ഉപയോഗിക്കുന്ന ‘അഖണ്ഡഭാരത ഭൂപട’വും നീക്കിയിട്ടുണ്ട്. ബിജെപി കേരളത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം പങ്കുവെച്ചത്. പരിപാടിയുടെ ഉദ്ഘാടകന്‍ മുന്‍ കേന്ദ്രമന്ത്രി വി മുരളീധരനാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റേയും ചിത്രവും പോസ്റ്ററിലുണ്ട്. ഭാരതമാതാവിനോടും ഭരണഘടനാ സംവിധാനങ്ങളോടുമുള്ള പിണറായി സര്‍ക്കാരിന്റെ അവഹേളനത്തില്‍ പ്രതിഷേധിച്ചാണ് പരിപാടിയെന്നാണ് ബിജെപി ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.
