Headlines

കേരള സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധവുമായി എസ്എഫ്ഐ

തിരുവനന്തപുരം: കേരള സര്‍വകലാശാല ക്യാമ്പസിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ പ്രതിഷേധം. സംസ്‌കൃത വിഭാഗം സംഘടിപ്പിക്കുന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു എസ്.എഫ്.ഐയുടെ പ്രതിഷേധം. സെനറ്റ് ഹാളിന് പുറത്ത് മുദ്രാവാക്യം വിളിച്ചുള്ള പ്രതിഷേധം പോലീസുമായുള്ള സംഘര്‍ഷത്തിനിടയാക്കുകയായിരുന്നു. സെനറ്റ് ഹാളിന്റെ വാതില്‍ ചവിട്ടിത്തകര്‍ക്കാന്‍ ശ്രമമുണ്ടായി. ഇതോടെ സെനറ്റ് ഹാളിനകത്തുള്ള ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പുറത്തിറങ്ങാനാവാത്ത സ്ഥിതിയായി

ഗവര്‍ണര്‍ പുറത്തേക്കിറങ്ങുന്ന രണ്ട് കതകിനു മുന്നിലും എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഇരിക്കുകയാണ്. പ്രവര്‍ത്തകരെ കതകിനു സമീപത്തുനിന്ന് നീക്കിയാല്‍ മാത്രമേ പുറത്തിറങ്ങാനാവു. സര്‍വകലാശാലാ വി.സി. നിയമനത്തില്‍ ഏകപക്ഷീയമായ നിലപാട്, സ്വന്തക്കാരെയും ഇഷ്ടക്കാരെയും തിരുകിക്കയറ്റുന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് എസ്.എഫ്.ഐ.യുടെ പ്രതിഷേധം.

ഗവര്‍ണര്‍ക്കെതിരേ കരിങ്കൊടി പ്രതിഷേധം നടത്താനാണ്‌ തീരുമാനം എന്നായിരുന്നു നേരത്തേ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഗവര്‍ണര്‍ എത്തിയതോടെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ യൂണിവേഴ്‌സിറ്റിയിലേക്ക് മാര്‍ച്ചായി എത്തുകയായിരുന്നു. ഗെയ്റ്റിന്റെ പൂട്ട് തകര്‍ത്തും മതിലു ചാടിക്കടന്നും അകത്തേക്ക് കടന്ന പ്രവര്‍ത്തകര്‍ സെനറ്റ് ഹാളിന് സമീപത്തെത്തി പ്രതിഷേധം കടുപ്പിച്ചു. കടുത്ത പോലീസ് സുരക്ഷയെ മറികടന്നാണ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ യൂണിവേഴ്‌സിറ്റിക്കകത്ത് കടന്നത്. സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ് പോലീസ്.

സര്‍ക്കാരിനോടും ഇടതുവിദ്യാര്‍ഥി സംഘടനകളോടുമുള്ള ഏറ്റുമുട്ടലിനിടെയാണ് ഗവര്‍ണര്‍ സര്‍വകലാശാലയിലെത്തിയത്. ‘ആഗോള പ്രശ്നങ്ങളും സംസ്‌കൃത വിജ്ഞാന വ്യവസ്ഥയും’ എന്ന വിഷയത്തിലാണ് ത്രിദിന ശില്പശാല. ഗവര്‍ണറെ ഉദ്ഘാടകനായി ക്ഷണിക്കാന്‍ തീരുമാനിക്കുന്ന ഘട്ടത്തില്‍തന്നെ വിവാദങ്ങളുണ്ടായിരുന്നു. വിദ്യാഭ്യാസ വിചക്ഷണന്‍ എന്ന നിലയിലാണ് ഗവര്‍ണറെ ശില്പശാല ഉദ്ഘാടകനായി ക്ഷണിച്ചിട്ടുള്ളതെന്നാണ് കേരള സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞത്.

മന്ത്രിയെ ഉദ്ഘാടനച്ചടങ്ങില്‍നിന്ന് ഒഴിവാക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് ഇങ്ങനെ മറുപടി നല്‍കിയത്. പൂര്‍ണമായും അക്കാദമിക വിദഗ്ധര്‍ പങ്കെടുക്കുന്ന ശില്പശാലയാണെന്നും ഗവര്‍ണറുടെ സന്ദര്‍ശനം പ്രതിഷേധത്തിന് ഇടയാക്കുമെന്നു കരുതുന്നില്ലെന്നും മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞിരുന്നു. ഗവര്‍ണറോടുള്ള എതിര്‍പ്പുകാരണം പരിപാടിയുടെ കൂടിയാലോചനായോഗം ഇടതു സംഘടനകള്‍ ബഹിഷ്‌കരിച്ചിരുന്നു. വി.സി. നിയമനങ്ങളില്‍ ഗവര്‍ണര്‍ ഏകപക്ഷീയ തീരുമാനം എടുക്കുന്നുവെന്നാണ് ഇടതുപക്ഷ സംഘടനകളുടെ ആരോപണം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: