ഗവർണർക്കെതിരെ എസ് എഫ് ഐ ശക്തമായ സമരം നടത്തും; പി എം ആർഷോ

തിരുവനന്തപുരം: സർവകലാശാലകളുടെ ഗവേർണിങ് ബോഡി സംഘപരിവാറിന്റെ കൈവശം എത്തിക്കുന്നതിനുള്ള നീക്കമാണ് ഗവർണറുടേതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. ഇതിനെതിരെ സമരം ശക്തമായി നടത്തുമെന്നും പറഞ്ഞു. ഗവർണറെ എസ്എഫ്ഐ കരിങ്കൊടി കാണിച്ച സംഭവത്തിൽ സംസാരിക്കവെയായിരുന്നു ആർഷോയുടെ പ്രതികരണം.

സംഘപരിവാറിന്റെ തൊഴുത്തിൽ കേരളത്തിലെ സർവകലാശാലകളെ കെട്ടാൻ എസ്. എഫ് .ഐ അനുവദിക്കില്ലെന്നും ആർഷോ. ‘‘ ഗവർണർക്കെതിരെ സമരം ശക്തമാക്കുമെന്ന് എസ്എഫ്ഐ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. അതിൽ മുഖ്യമന്ത്രിയും പാർട്ടിയും ഇല്ല. കരിങ്കൊടി പ്രയോഗം ഉൾപ്പെടെയുള്ള സമര മാർഗങ്ങളുമായി എസ്എഫ്ഐ മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്.

കേരളത്തിലെ സർവകലാശാലകളെ സംഘപരിവാറിന്റെ തൊഴുത്തിൽ കൊണ്ടു കെട്ടുന്നതിനുള്ള നീക്കങ്ങളാണ് ഗവർണർ നടത്തുന്നത്. കാലിക്കറ്റ്, കേരള സർവകലാശാലകളുടെ സെനറ്റ് നോമിനേഷൻ വരുന്ന ഘട്ടത്തിൽ എല്ലാ തരത്തിലുമുള്ള ജനാധിപത്യ മര്യാദകളും അട്ടിമറിച്ചാണ് ആർഎസ്എസ്സുകാരെയും എബിവിപിക്കാരെയും ബിഎംഎസ്സുകാരെയും നോമിനേറ്റ് ചെയ്യുന്നത്. ഇത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധ നടപടിയാണ്. സർവകലാശാലകളുടെ ഗവേർണിങ് ബോഡി സംഘപരിവാറിന്റെ കൈവശം എത്തിക്കുന്നതിനുള്ള നീക്കമാണ് ഗവർണറുടേത്. ശക്തമായ സമരത്തിലേക്കു കടക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇനിയും സമരം ശക്തമാക്കും.

പ്രതിഷേധത്തിന്റെ വീഡിയോ കണ്ടാലറിയാം ഗവർണറെ ശാരീരികമായി കയ്യേറ്റം ചെയ്യുന്നതൊന്നും അതിലില്ല. അക്രമ സംഭവങ്ങളൊന്നും ഇതുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാട്ടാൻ കഴിയില്ല. ഇതുപോലെതന്നെ സമരം മുന്നോട്ടുകൊണ്ടുപോകും. കേരളത്തിലെ സർവകലാശാലകളുടെ ചാൻസലർ എടുത്ത തെറ്റായ തീരുമാനത്തിന്റെ പേരിലാണ് ഞങ്ങളുടെ സമരം. അദ്ദേഹം അതിൽനിന്നു പിന്നോട്ടു പോകുന്നതുവരെ സമരം ശക്തമായി തുടരും. കേരളത്തിലെ ക്യാംപസുകൾക്ക് അകത്തും പുറത്തും എസ്എഫ്ഐ ഗവർണർക്കെതിരെ സമരം നടത്തും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: