തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയുടെ ഡി സോൺ കലോത്സവത്തിനിടെയുണ്ടായ എസ്.എഫ്ഐ – കെ എസ് യു സംഘർഷം മറ്റിടങ്ങളിലേക്കും വ്യാപിക്കുന്നു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ സ്ഥാപിച്ചിരുന്ന കെ എസ് യുവിന്റെ കൊടിമരവും തോരണങ്ങളും നശിപ്പിച്ചു. എസ്.എഫ്.ഐ യാണ് സംഭവത്തിന് പിന്നിലെന്ന് കെ എസ് യു ആരോപിച്ചു. തൃശൂർ കേരളവർമ്മ കോളേജിൽ കെഎസ്‌യുവിൻറെ കൊടി തോരണങ്ങൾ എസ്എഫ്ഐ കൂട്ടിയിട്ട് കത്തിച്ചിരുന്നു.
ഇന്നലെ രാത്രിയോടെയാണ് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ കെ എസ് യുവിന്റെ കൊടിതോരണങ്ങൾ നശിപ്പിച്ചത്. കെഎസ്‌യു യൂണിറ്റ് ക്യാംപസിൽ സ്ഥാപിച്ച കൊടിമരമാണ് തകർത്തിരിക്കുന്നത്. കെഎസ്‌യു പ്രവർത്തകർ ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവ സ്ഥലത്തെത്തിയ പൊലീസുകാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെന്നും എസ്എഫ്ഐ പ്രവർത്തകരെ തിരിച്ചറിഞ്ഞതായും കെഎസ്‌യു ഭാരവാഹികൾ ആരോപിച്ചു.
തൃശൂർ കേരളവർമ്മ കോളേജിൽ കെഎസ്‌യുവിൻറെ കൊടി തോരണങ്ങൾ എസ്എഫ്ഐ കൂട്ടിയിട്ട് കത്തിച്ചിരുന്നു. കെഎസ്‌യുവിനെതിരെ പ്രകോപന പ്രസംഗം നടത്തിയതിന് ശേഷമാണ് കൊടി തോരണങ്ങൾ കത്തിച്ചത്. കേരളവർമ്മയിൽ ഇനി കെഎസ്‌യു ഇല്ലെന്നും പ്രസംഗത്തിൽ എസ്എഫ്ഐ നേതാക്കൾ പറഞ്ഞു. പിന്നാലെയാണ് തലസ്ഥാനത്തും കൊടിമരം തകർത്തിരിക്കുന്നത്. അതേസമയം, മാർ ഇവാനിയോസ് ക്യാംപസിൽ എസ്എഫ്ഐയുടെ ഭാഗത്ത് നിന്നും യാതൊരുവിധ അതിക്രമങ്ങളും ഉണ്ടായിട്ടില്ലെന്നാണ് എസ്എഫ്ഐ ഭാരവാഹികളുടെ നിലപാട്
