ന്യൂഡൽഹി: സിഎംആർഎൽ മാസപ്പടി ഇടപാടിൽ 185 കോടിയുടെ അഴിമതി നടത്തിയെന്ന് കണ്ടെത്തി എസ്എഫ്ഐഒ. അഴിമതിപണം കണക്കിൽ പെടുത്താൻ സിഎംആർഎൽ ചെലവുകൾ പെരുപ്പിച്ച് കാട്ടി. പല രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും പണം കൈമാറിയതായും കണ്ടെത്തി. കേന്ദ്രവും എസ്എഫ്ഐഒയും ആദായനികുതി വകുപ്പും ഡൽഹി ഹൈക്കോടതിയിൽ വിവരങ്ങൾ നൽകി.
ആദായ നികുതി സെറ്റിൽമെന്റ് ബോർഡ് ഉത്തരവിന് മേൽ മറ്റ് അന്വേഷണം പാടില്ലെന്ന വാദവും നിലനിൽക്കില്ല. അഴിമതി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഭീഷണിയാണെന്നും ഡൽഹി ഹൈക്കോടതിയെ കേന്ദ്രവും ആദായനികുതി വകുപ്പും അറിയിച്ചു.
സിഎംആർഎല്ലിൽ കെഎസ്ഐഡിസിയുടെ ഓഹരി പങ്കാളിത്തമുള്ളതിനാൽ പൊതുതാൽപര്യ പരിധിയിൽ വരും. കമ്മീഷൻ ഉത്തരവ് വന്നത് കൊണ്ട് മറ്റു നടപടികൾ പാടില്ലെന്ന് വാദം നിലനിൽക്കില്ല. നിയമം അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കാനാകുമെന്നും ആദായനികുതി വകുപ്പ് ചൂണ്ടിക്കാട്ടുന്നു. കോർപ്പറേറ്റ് സ്ഥാപനത്തെ ഉപയോഗിച്ച് സിഎംആർഎൽ നടത്തിയത് സങ്കൽപ്പത്തിനും അപ്പുറത്തുള്ള അഴിമതിയെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. സി എം ആർ എൽ ചെലവുകൾ പെരുപ്പിച്ചു കാട്ടി അഴിമതിപ്പണം കണക്കിൽപ്പെടുത്തി. ചരക്ക് നീക്കത്തിനും മാലിന്യ നിർമാർജനത്തിനും കോടികൾ ചെലവിട്ടെന്ന് വ്യാജ ബില്ലുകളുണ്ടാക്കിയെന്നും ഡൽഹി ഹൈക്കോടതിയിൽ കേന്ദ്രവും ആദായനികുതി വകുപ്പും വ്യക്തമാക്കി.


