ന്യുഡൽഹി: കേരളത്തിലെ എസ്.ഐ.ആർ നടപടികൾ നീട്ടി. കേരളത്തിന്റെ ആവശ്യം പരിഗണിച്ച സുപ്രീംകോടതി തീയതി നീട്ടാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതെത്തുടർന്നാണ് എസ്ഐആർ നടപടികൾ നീട്ടിയത്. ഒരാഴ്ച നീട്ടണമെന്ന സർക്കാർ ആവശ്യം അംഗീകരിച്ചാണ് കമ്മീഷന്‍റെ തീരുമാനം. എന്യൂമറേഷൻ ഫോം സമർപ്പിക്കാനുള്ള തിയതി ഡിസംബർ 18 വരെയാണ് നീട്ടിയിരിക്കുന്നത്. ഡിസംബർ 23 ന് കരട് പട്ടിക പ്രസിദ്ധീകരിക്കും. അന്തിമപട്ടിക ഫെബ്രുവരി 21 ന് പ്രസിദ്ധീകരിക്കുക.
പരാതികൾ 2026 ജനുവരി 22 വരെ പരാതികൾ നൽകാം. കേരള ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ കത്തയച്ചിരിക്കുന്നത്. കേരളത്തിലെ എസ്.ഐ.ആർ നടപടി മാത്രമാണ് നീട്ടി വെച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ അടക്കം എസ്.ഐ.ആർ നീട്ടി വെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
2002ലെ വോട്ടര്‍പട്ടികയെ അടിസ്ഥാനമാക്കിയാണ് എസ്.ഐ.ആര്‍ നടത്തുന്നത്. പുതിയ പേരുകൾ ഇടക്ക് കൂട്ടിച്ചേർക്കാറുണ്ടെങ്കിലും മരണമടഞ്ഞവർ വരെ പട്ടികയിൽ തുടരുന്നതായി കാണാം. ഒന്നിലേറെ സ്ഥലങ്ങളിൽ വോട്ടുണ്ടാകുന്നതും പലപ്പോഴും വിവാദമാകാറുണ്ട്. അത്തരം അപാകങ്ങളെല്ലാം പരിഹരിച്ച് പട്ടിക ശുദ്ധീകരിക്കാനാണ് എസ്.ഐ.ആറിലൂടെ തെരഞ്ഞെടുപ്പ് കമീഷൻ ലക്ഷ്യമിടുന്നത്.
ഇന്ത്യൻ പൗരരായ, 18 വയസ്സ് പൂർത്തിയായ, മണ്ഡലത്തിലെ സ്ഥിരതാമസക്കാരെയാണ് വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുക. 2002ലെ പട്ടികയിലുള്ളവർക്കും അവരുടെ മക്കൾക്കും പൗരത്വം തെളിയിക്കുന്ന രേഖ ഹാജരാക്കേണ്ടതില്ല. 2002ലെ പട്ടികയിൽ ബന്ധുക്കൾ ഉള്ളവർക്കും ഇളവു നൽകുമെന്ന് പറയുന്നുണ്ടെങ്കിലും, അതിൽ വ്യക്തതയില്ല.
അന്തിമ പട്ടികയിൽ പരാതിയുണ്ടെങ്കിൽ ആദ്യം ജില്ലാ കലക്ടർക്ക് അപ്പീൽ നൽകാം. പരിഹാരമായില്ലെങ്കിൽ സംസ്ഥാന തെരഞ്ഞെടുപ്പു കമീഷണറെ സമീപിക്കാനുള്ള അവസരവും സമ്മതിദായകർക്ക് ഉണ്ടായിരിക്കും


