ന്യൂഡൽഹി: ആറ് വയസ്സുകാരിയെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ കൂട്ട ബലാത്സംഗം ചെയ്തു. വടക്കുകിഴക്കൻ ഡൽഹിയിലെ ഭജൻപുരയിലാണ് സംഭവം. 10, 13, 14 വയസ്സുകളുള്ള ആൺകുട്ടികളാണ് പെൺകുട്ടിയെ ആക്രമിച്ചത്. പ്രതികളിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയായ മൂന്നാമത്തെ കുട്ടിയെയും കുടുംബത്തെയും കാണാനില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്
ജനുവരി 18 ന് വൈകുന്നേരം ഏഴ് മണിയോടെയാണ് ആറു വയസുകാരി ആക്രമണത്തിനിരയായത്. രക്തസ്രാവത്തോടെ വീട്ടിലേക്കെത്തിയ കുട്ടി, താൻ വീണെന്നായിരുന്നു ആദ്യം അമ്മയോട് പറഞ്ഞത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ചികിത്സയിലാണ്. നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് പെൺകുട്ടിയെന്ന് പൊലീസ് വ്യക്തമാക്കുന്നു.
”അവൾക്ക് രക്തസ്രാവമുണ്ടായിരുന്നു. ബോധരഹിതയായി വീണു. ഞാൻ അവളുടെ മുഖത്ത് വെള്ളം ഒഴിച്ച് ഉണർത്തി. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോൾ വീണുവെന്നാണ് ആദ്യം പറഞ്ഞത്’, അമ്മ പറഞ്ഞു. തുടർന്ന് ചോദ്യം ചെയ്തതോടെയാണ് 13 വയസ്സുള്ള അയൽവാസിയായ കുട്ടിയും മറ്റ് രണ്ട് ആൺകുട്ടികളും കൂടി ഭക്ഷണം വാഗ്ദാനം ചെയ്ത് തന്നെ ആക്രമിച്ചതായി പെൺകുട്ടി സമ്മതിച്ചത്.
ആക്രമണത്തിന് തൊട്ടുമുമ്പ് പെൺകുട്ടി തന്റെ പിതാവിനൊപ്പം പുറത്തുപോയിരുന്നുവെന്ന് കുടുംബം പറഞ്ഞു. മിഠായി വാങ്ങിക്കൊടുത്ത ശേഷം കുട്ടിയെ വീട്ടിലേക്കുള്ള വഴിയിൽ ഇറക്കിവിട്ടു. തുടർന്നാണ് ആൺകുട്ടികൾ കുട്ടിയെ അടുത്തുള്ള ഒഴിഞ്ഞ ഇരുനില കെട്ടിടത്തിലേക്ക് കൊണ്ടുപോയത്. അവിടെ വെച്ചാണ് ആക്രമണം നടന്നത്. കൈകൾ കെട്ടുകയും വായ മൂടിക്കെട്ടുകയും ചെയ്തിരുന്നെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു.
നോർത്ത് ഈസ്റ്റ് പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്


