തിരുവനന്തപുരം: തിരുവനന്തപുരത്ത് പോത്തൻകോടിന് സമീപം രണ്ട് ദിവസങ്ങളിലായി ഇരുപതോളം പേരെ കടിച്ച തെരുവുനായയെ പിടികൂടി. മാണിക്കൽ ശാന്തിഗിരി ഭാഗത്ത് നിന്നാണ് നായയെ കണ്ടെത്തി പിടികൂടിയത്. ഇതിനെ നിരീക്ഷണത്തിലാക്കിയെന്നും ഇന്ന് പ്രദേശത്തെ തെരുവുനായകള്‍ക്ക് വാക്സിൻ നൽകുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണെന്നും പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്‍റ് ടി.ആർ അനിൽ പറഞ്ഞു.
വിദ്യാർഥിനിയും മൂന്ന് സ്ത്രീകളും ഒമ്പത് ഇതര സംസ്ഥാന തൊഴിലാളികളുമടക്കം ഇരുപതോളം പേര്‍ക്കാണ് ബുധൻ, വ്യാഴം ദിവസങ്ങളിലായി നായയുടെ കടിയേറ്റത്. പോത്തന്‍കോട് ജങ്ഷന്‍ മുതല്‍ ഒന്നര കിലോമീറ്റര്‍ അകലെ പൂലന്തറ വരെയുള്ളവര്‍ക്ക് വരെ നായയുടെ കടിയേറ്റു.
ഇതിനുശേഷം ശാന്തിഗിരി ഭാഗത്തെത്തിയ നായയെ ആണ് കാവ സംഘം പിടികൂടിയത്. കടിയേറ്റവര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ഇവർക്ക് പഞ്ചായത്ത് നേതൃത്വത്തിൽ തുടർ ചികിത്സയും ഉറപ്പാക്കുമെന്നും പ്രസിഡന്‍റ് അറിയിച്ചു. ബുധനാഴ്ച രാത്രി ഏഴിന് പോത്തൻകോട്, ആലിന്തറ, ശാന്തിഗിരി എന്നിവിടങ്ങളിലും വ്യാഴാഴ്ച രാവിലെ തോന്നയ്ക്കൽ ഗവ. എച്ച്‌എസ്‌എസിലെ വിദ്യാർഥിനിക്കും കടിയേറ്റു.
