മലപ്പുറത്ത് വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു; പ്ലസ് വൺ സീറ്റ് കിട്ടാത്തതിൽ മനംനൊന്തെന്ന് കുടുംബം

പരപ്പനങ്ങാടി: മലപ്പുറത്ത് വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു. പരപ്പനങ്ങാടി പുത്തരിക്കല്‍ ജയകേരള റോഡ് സ്വദേശിനി ഹാദി റുഷ്ദ(15)യാണ് മരിച്ചത്.പ്ലസ് വണ്ണിന് സീറ്റ് കിട്ടാത്തതിലെ വിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു. പ്ലസ് വണ്‍ പ്രവേശനത്തിനു വേണ്ടിയുള്ള രണ്ടാം അലോട്ട്‌മെന്റിലു സീറ്റ് ലഭിക്കാത്തതില്‍ മനംനൊന്താണ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം പോലിസിനു നല്‍കിയ മൊഴിയില്‍ പറയുന്നത്.


പരപ്പനങ്ങാടി എസ്എംഎന്‍ എച്ച്എസ്എസില്‍നിന്നാണ് എസ്എസ്എല്‍സി പരീക്ഷയില്‍ വിജയിച്ചത്. ഇന്ന് രണ്ടാം അലോട്ട്‌മെന്റും പ്രസിദ്ധീകരിച്ചപ്പോഴും വിദ്യാര്‍ഥിനിക്ക് പ്രവേശനം ലഭിച്ചിരുന്നില്ല. സഹപാഠികള്‍ക്ക് സീറ്റ് കിട്ടിയതിനാല്‍ വിദ്യാര്‍ഥിനിക്ക് ഏറെ മനോവിഷമം ഉണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇന്ന് വൈകീട്ട് അഞ്ചോടെയാണ് വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കള്‍ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മയ്യിത്ത് കോട്ടക്കലിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലാണ്.

അതേസമയം, സീറ്റ് ലഭിക്കാത്തതിന്റെ മനോവിഷമത്താലാണ് പെണ്‍കുട്ടി മരിച്ചതെന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും അതേക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നും പരപ്പനങ്ങാടി പരപ്പനങ്ങാടി സിഐ മാധ്യമങ്ങളോട് പറഞ്ഞു. പ്ലസ് വണ്ണിന് സീറ്റ് ലഭിക്കാത്തതിനാലാണെന്ന് പൂര്‍ണമായും പറയാന്‍ കഴിയില്ലെന്നും ഇനിയും അലോട്ട്‌മെന്റ് ബാക്കിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുട്ടിക്ക് അഞ്ച് എ പ്ലസാണ് ലഭിച്ചത്. ഇനിയും അലോട്ട്‌മെന്റ് വരാനുണ്ട്. സീറ്റ് കിട്ടിക്കൂടായ്കയില്ല. ജന്‍മനാ ചെവിക്ക് പ്രശ്‌നമുണ്ട്. അതിന് പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നുണ്ട്. മാനസികമായി വിഷമം അനുഭവിക്കുന്നതിനാല്‍ കൗണ്‍സിലിങും നല്‍കുന്നുണ്ട്. കൂടുതല്‍ കാര്യങ്ങളെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. പ്ലസ് വണ്‍ സീറ്റ് ലഭിക്കാത്തതിനെ കുറിച്ചും ചികില്‍സയെ കുറിച്ചുമെല്ലാം ബന്ധുക്കളുടെ മൊഴിയിലുണ്ട്. ആത്മഹത്യാ കുറിപ്പോ മറ്റോ കണ്ടെത്തിയിട്ടില്ലെന്നും പോലിസ് വ്യക്തമാക്കി

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: