വരാപ്പുഴ: കൂട്ടുകാർക്കൊപ്പം നീന്തൽ പരിശീലനത്തിന് പുഴയിലിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ചേരാനല്ലൂർ മാതിരപ്പിള്ളി ജോൺസൺ-ഷിബി ദമ്പതികളുടെ മകൻ 13 കാരനായ ഗോഡ് വിനാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെ കണ്ടനാട് ബോട്ട് ജെട്ടിക്ക് സമീപമാണ് സംഭവം നടന്നത്. കോതാട് ജീസസ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിയായിരുന്നു.
ഗോഡ്വിൻ ക്ലാസ് കഴിഞ്ഞ് മൂന്ന് കൂട്ടുകാർക്കൊപ്പമാണ് പുഴയോട് ചേർന്നുള്ള തോട്ടിൽ നീന്തൽ പരിശീലനത്തിന് ഇറങ്ങിയത്. പുഴയുടെ ആഴമുള്ള ഭാഗത്തേക്ക് തെന്നിനീങ്ങിയ ഗോഡ് വിൻ മുങ്ങിത്താഴുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ച കുട്ടുകാരനും നീന്തൽ വശമില്ലാതിരുന്നതിനാൽ മുങ്ങിത്താഴ്ന്നു. ബഹളംകേട്ട് സമീപത്ത് ജോലി ചെയ്തിരുന്നവർ ഓടിയെത്തിയാണ് കൂട്ടുകാരനെ രക്ഷപ്പെടുത്തിയത്.
ഇതിനിടെ താഴ്ന്നുപോയ ഗോഡ് വിനെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഫയർഫോഴ്സ് സ്കൂബ ടീം രണ്ടുമണിക്കൂർ തിരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരി: ഗിഫ്റ്റി.


