ബറൈലി: ഡോ.ബി.ആർ അംബേദ്കറിന്റെ ഫോട്ടോ കീറിയെന്നാരോപിച്ച് ആർഎസ്എസ് നിയന്ത്രിത സ്കൂളിലെ പ്രിൻസിപ്പലിനെ മർദിച്ച് വിദ്യാർഥികൾ. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. ആർഎസ്എസ് നിയന്ത്രണത്തിലുള്ള സരസ്വതി ശിശു വിദ്യാമന്ദിർ സ്കൂളിലെ പ്രിൻസിപ്പൽ അശോക് കുമാർ സൂര്യവംശിക്കാണ് പുറത്തുനിന്നുള്ള വിദ്യാർഥികളുടെ മർദനമേറ്റത്.
സ്കൂൾ മതിലിൽ പതിപ്പിച്ചിരുന്ന ഡോ. ബി.ആർ. അംബേദ്‌കറുടെ ചിത്രം പ്രിൻസിപ്പൽ കീറിയെന്നും ദലിത് വിദ്യാർഥികൾക്കെതിരെ മോശം പരാമർശം നടത്തിയെന്നും ആരോപിച്ച് ചില ഗ്രാമവാസികൾ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജനുവരി 27-ന് പുറത്തുനിന്നുള്ള വിദ്യാർഥികൾ എത്തി പ്രിൻസിപ്പലിനെ മർദിച്ചത്. സംഭവത്തിൽ പ്രായപൂർത്തിയാവാത്ത അഞ്ച് വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പൊലീസിന്റേത് ഏകപക്ഷീയമായ നടപടിയാണെന്ന് ആരോപിച്ച് കുട്ടികളുടെ ബന്ധുക്കളും രംഗത്തെത്തി. ഇതോടെ സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്കൂളിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.


